'ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, ഇത് തറവാടല്ല, മാപ്പ് പറയണം'; ഷാഫി പറമ്പിൽ
തിരുവനന്തപുരം: ഐ എഫ് എഫ് കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം എൽ എ. കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ലെന്ന് ഷാഫി പറമ്പിൽ തുറന്നടിച്ചു. തോന്നിയവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ് എഫ് ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല,ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ്മ വേണമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്ക്കാരിക മന്ത്രി തയ്യാറുണ്ടോയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പൂർണരൂപം വായിക്കാം

ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ,
പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ് എഫ് ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല,ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ്മ വേണം.
രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്ക്കാരിക മന്ത്രി തയ്യാറുണ്ടോ ? ഓ നിങ്ങളും പഴയ SFI ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ് എഫ് ഐ എന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു.അതിനെ തള്ളി പറയാൻ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ', പോസ്റ്റിൽ ഷാഫി പറഞ്ഞു.
ഐഎഫ്എഫ്‌കെ സമാപന സമ്മേളന വേദിയില്‍ രഞ്ജിത്തിന് നേരെ കാണികൾ കൂവിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കവേ ന്യൂസ് 18 മലയാളത്തോടായിരുന്നു രഞ്ജിത്ത് നായ ഉപ നടത്തിയത്.
'ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല', എന്നായിരുന്നു രഞ്ജിത് പറഞ്ഞത്.












Click it and Unblock the Notifications