'അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, എല്ലാവരോടും നന്ദി'; കോവിഡ് ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു
പത്തനംതിട്ട; 'അറിവില്ലയ്മ കൊണ്ട് പറ്റിയ തെറ്റാണ്, തങ്ങളെ രക്ഷിച്ചതിന് സംസ്ഥാന സർക്കാരിനോടും ആരോഗ്യ പ്രവർത്തകരോടും ഒരുപാട് നന്ദി', കൊവിഡ് ഭേദമായ പത്തനംതിട്ട റാന്നിയിലെ മൂന്നംഗ കുടുംബത്തിന്റെ വാക്കുകളാണിത്. രോഗം ഭേദമായതോടെ ഇന്ന് ഇവർ ആശുപത്രി വിട്ടു. ചികിത്സിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഭക്ഷണവും മധുരവും നൽകിയാണ് ഇവരെ യാത്രയാക്കിയത്. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളും മകനും സഹോദരനും ഭാര്യയുമാണ് ഇന്ന് ഡിസ്ചാർജ്ജ് ആയത്.
'അസുഖം ഭേദമായി. ഇപ്പോള്‍ ഒരു പേടിയുമില്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, 'വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല, കുടുംബാംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.സര്‍ക്കാരിനോടും ശൈലജ ടീച്ചറോടും ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റ് ജീവനക്കാരോടും ഒരുപാടു നന്ദി. നല്ല മെഡിക്കല്‍ ടീമിനെയാണ് തങ്ങളുടെ ചികിത്സയ്ക്കായി നിയോഗിച്ചതെന്നും ഇവർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ മൂന്നാഴ്ചയോളമായി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. അവസാനം വന്ന രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ആശുപത്രി വിട്ടെങ്കിലും 14 ദിവസം കൂടി ഇവർ നിരീക്ഷണത്തിൽ ഇരിക്കണം. മറ്റുള്ളവരുമായി ഇടപഴകരുതെന്ന കർശന നിർദ്ദേശവും കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇവർ അൽപ സമയത്തിനകം റാന്നിയിലെ വീട്ടൽ എത്തും. ഇവരുടെ വീടുകൾ ഇന്നലെ തന്നെ ആരോഗ്യപ്രവർത്തകർ അണുവിമുക്തമാക്കിയിരുന്നു.
രോഗബാധിത രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ കർശന ക്വാറന്റൈൻ പാലിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇവർ അതെല്ലാം ലംഘിച്ച് യാത്ര നടത്തിയത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഇവരുടെ വൃദ്ധരായ മാതാപിതാക്കൾക്കും മകൾക്കും മരുമകനുമെല്ലാം ഇവരിൽ നിന്നും വൈറസ് ബാധ പകർന്നിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ദമ്പതികളുടെ മകളും മരുമകനും ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. 21 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ എത്തിയ ഇവരും നിരീക്ഷണത്തിൽ തുടരുകയാണ്.
സ്വന്തം കുഴി തോണ്ടി ചൗഹാൻ; കൂട്ടപൊരിച്ചൽ തുടങ്ങി! ഉപമുഖ്യമന്ത്രി പദത്തിനായി പോര്
കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്നം! കേന്ദ്ര സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീം കോടതി!
'സമയാനുസൃതമായ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷി പ്പിക്കുന്നവർ കണ്ട് പഠിക്കണം'