കാലംതെറ്റി മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു; മുന്നറിയിപ്പ്
Recommended Video

പത്തനംതിട്ട: പലതരത്തിലുള്ള വിചിത്ര പ്രതിഭാസങ്ങളും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെയാണ് പ്രളയ ശേഷം സംസ്ഥാനത്തുണ്ടാകുന്നത്. മണ്ണിന്റെയും ജലത്തിന്റെയും ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പ്രളയം പരിസ്ഥിക്ക് വലിയ തോതിലുള്ള ആഘാതം എൽപ്പിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കൊല്ലത്തുണ്ടായ പാൽമഴയും, ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതുമൊക്കെ അതിന്റെ പ്രതിഫലനങ്ങളാണ്. ഇത്തരം പ്രതിഭാസങ്ങൾക്കൊപ്പം ആശങ്കയും കൗതുകവും തീർക്കുകയാണ് കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകളും മാവുകളും.

പത്തനംതിട്ടയിൽ
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട . പ്രളയത്തിന്റെ ദുരിതങ്ങൾ ബാക്കി നിൽക്കെ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതലായി കണിക്കൊന്നയും മാവുകളും കാലം തെറ്റി പൂക്കുന്ന പ്രവണത കണ്ടുവരുന്നത്.

കൂട്ടത്തോടെ
സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ മാവുകളും കണിക്കൊന്നുകളും കൂട്ടത്തോടെ പൂക്കുന്നതായി കണ്ടുവരുന്നുണ്ട്. കനത്ത ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ

പൂക്കുന്നത്
സാധാരണ ഗതിയിൽ ഫെബ്രുവരിക്ക് ശേഷമാണ് മാവുകൾ പൂക്കുന്നത്. വിഷുക്കാലത്തോട് അനുബന്ധിച്ച് മാർച്ചിലും ഏപ്രിലിലുമായി കണിക്കൊന്നകളും പൂവിടും. എന്നാൽ ഇക്കൊല്ലം സെപ്റ്റംബർ ആദ്യം തന്നെ മാവുകളും കണിക്കൊന്നകളും പൂത്തുതുടങ്ങി. മാമ്പഴക്കാലം കഴിഞ്ഞ് മൂന്ന് മാസങ്ങളോളം കഴിഞ്ഞാണ് വീണ്ടും മാവുകൾ പൂത്ത് തുടങ്ങിയത്. നിറയെ കുലകളാണ് മിക്ക മാവുകളിലും.

കാരണം
പ്രളയക്കെടുതികൾ രൂക്ഷമായ മാസമായിരുന്നു ഓഗസ്റ്റ്. ഓഗസ്റ്റിലെ താരതമ്യേന തണുത്ത കാലാവസ്ഥയിൽ നിന്നും അന്തരീക്ഷ ഊഷ്മാവിൽ വലിയ വർധനയാണ് ഉണ്ടായത്. ഇതാണ് സസ്യങ്ങൾ കാലം തെറ്റി പൂക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആറ് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസമാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

സമ്മർദ്ദം
പെട്ടെന്നുള്ള കാലാവസ്ഥമാറ്റവും താപനില ഉയർന്നതും ചെടികളിൽ സമ്മർദ്ധമുണ്ടാക്കി. ഇതിന്റെ ഫലമായി ചെടികളിൽ പുഷ്പിക്കലിന് സഹായിക്കുന്ന ഹോർമോണുകൾ ഉണ്ടായി. ഇതാണ് മാവുകളും കൊന്നകളും കാലംതെറ്റി പൂക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പാൽമഴയും
കഠിനമായ ചൂടിൽ നിന്നും ആശ്വാസമായി കൊല്ലം കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം മഴ പെയ്തു. എന്നാൽ വെളുത്ത നിറത്തിൽ പതഞ്ഞ് പാൽ പോലെയാണ് വെള്ളം ഒഴുകിയെത്തിയത്. പ്രദേശത്തെ രണ്ടര കിലോമീറ്ററോളം ഈ പാൽവെള്ളം പതഞ്ഞൊഴുകിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications