മുഖ്യമന്ത്രി ഇടപെട്ടു; റേഷന്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
റേഷന്‍ കമ്മീഷന് കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യത്തിനുള്ള കമ്മിഷന് തുക നിലവില്‍ 58 രൂപയാണ്. ഇത് 200 രൂപയാക്കി ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ജോണി നെല്ലൂര്‍ അറിയിച്ചു.
ഇക്കാര്യം മന്ത്രി അനൂപ് ജേക്കബും പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. പഞ്ചസാര, ആട്ട എന്നിവ കടകളില്‍ നേരിട്ടെത്തിക്കാന്‍ നടപടിയെടുക്കാമെന്നും സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. ഫെബ്രുവരി 18 ചൊവ്വാഴ്ച മുതല്‍ മുതല്‍ ഇന്‍ഡന്റ് പാസാക്കി സ്റ്റോക്കെടുത്തു റേഷന്‍ വിതരണം പുനഃസ്ഥാപിക്കും.
എന്നാല്‍ സമരക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കമ്മിഷന് പകരം ശമ്പളം നടപ്പാക്കണമെന്ന പ്രധാന ആവശ്യം സര്‍ക്കാര്‍ തള്ളി. വേതനവ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാരിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സമരക്കാരെ മന്ത്രി അറിയിച്ചു. എന്നാല്‍, കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകുന്നതോടെ വേതന വ്യവസ്ഥ പരിഗണിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് സമര നേതാവ് ജോണി നെല്ലൂര്‍ പിന്നീട് പറഞ്ഞത്.
സംസ്ഥാനത്തെ 14,248 റേഷന്‍കട ഉടമകള്‍ ഫെബ്രുവരി ഒന്നു മുതലാണു സമരം തുടങ്ങിയത്. ആദ്യം സ്റ്റോക്കെടുക്കുന്നത് ബഹിഷ്കരിച്ചായിരുന്നു സമരം. ആറു മുതല്‍ കടകളടച്ചു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. 10നു താലൂക്ക് ധര്‍ണ നടത്തി. 15 മുതലാണ് അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങിയത്.