മരിച്ച് നാലാം നാൾ ആ സത്യം പുറത്തായി! ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെ..
കാൻസർ രോഗബാധിതയായിരുന്ന പെൺകുട്ടി ഏപ്രിൽ 11 ബുധനാഴ്ച മരണപ്പെട്ടിരുന്നു.
തിരുവനന്തപുരം: ആർസിസിയിലെ ചികിത്സയ്ക്കിടെ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിൽ ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. കാൻസർ രോഗബാധിതയായിരുന്ന പെൺകുട്ടി ഏപ്രിൽ 11 ബുധനാഴ്ച മരണപ്പെട്ടിരുന്നു.
കാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ എത്തിച്ച കുട്ടിയ്ക്ക് ഇവിടെവച്ച് തന്നെയാണ് എച്ച്ഐവി ബാധിച്ചതെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കാൻസർ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ചതിൽ നിന്നാണ് പെൺകുട്ടിക്ക് എച്ച്ഐവി ബാധയേറ്റതെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സ്ഥിരീകരിച്ചു.
ഒരാളുടെ രക്തം...
രക്താർബുദം കണ്ടെത്തിയതിനെ തുടർന്നാണ് ഹരിപ്പാട് സ്വദേശിനിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് ഒന്നിന് തിരുവനന്തപും ആർസിസിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയുടെ ഭാഗമായി പെൺകുട്ടിയുടെ ശരീരത്തിൽ രക്തം കയറ്റിയിരുന്നു. 45 പേരിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി പെൺകുട്ടി രക്തം സ്വീകരിച്ചത്. ഇതിൽ ഒരാൾ എച്ച്ഐവി പോസീറ്റിവാണെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും രക്തം സ്വീകരിച്ചതിലൂടെയാണ് ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത്. വിൻഡോ പിരീയഡിൽ രക്തം സ്വീകരിച്ചതിനാലാണ് എച്ച്ഐവി ബാധ നേരത്തെ കണ്ടെത്താൻ കഴിയാതിരുന്നതെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകുന്ന വിശദീകരണം. അതേസമയം ആർസിസി അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരത്തേക്ക്...
കടുത്ത പനിയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയ്ക്ക് രക്താർബുദമാണെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ചാണ് കണ്ടെത്തിയത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പെൺകുട്ടിയെ തിരുവനന്തപുരം ആർസിസിയിൽ പ്രവേശിപ്പിച്ചു. ആർസിസിയിൽ ചികിത്സ ആരംഭിച്ച പെൺകുട്ടിക്ക് എച്ച്ഐവി ഇല്ലെന്ന് മാർച്ച് ഒമ്പതിന് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനുശേഷമാണ് രക്താർബുദ ബാധിതയായിരുന്ന പെൺകുട്ടിക്ക് പലരിൽ നിന്നായി രക്തം നൽകിയത്. ഇക്കാലയളവിൽ നാല് കീമോത്തെറാപ്പിക്കും പെൺകുട്ടിയെ വിധേയയാക്കിയിരുന്നു. തുടർന്ന് 2017 ആഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
രക്ഷിതാക്കൾ...
പെൺകുട്ടി എച്ച്ഐവി പോസീറ്റിവാണെന്ന് കണ്ടെത്തിയതോടെ ആർസിസിക്കെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. ചികിത്സ തുടങ്ങും മുൻപ് എച്ച്ഐവി നെഗറ്റീവായിരുന്ന പെൺകുട്ടിയ്ക്ക് ആർസിസിയിൽ ചികിത്സയ്ക്കിടെയാണ് എച്ച്ഐവി ബാധയേറ്റതെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. എന്നാൽ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്ഐവി ബാധിച്ചതെന്ന ആരോപണം ആർസിസി അധികൃതർ തള്ളി. രക്ഷിതാക്കളിൽ നിന്നാകാം പെൺകുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ചതെന്നായിരുന്നു ആർസിസി അധികൃതരുടെ വാദം. തുടർന്ന് പെൺകുട്ടിയെയും രക്ഷിതാക്കളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വകാര്യ ലാബിലും രക്ത പരിശോധനയ്ക്ക് വിധേയരാക്കി.
എച്ച്ഐവി നെഗറ്റീവ്...
എന്നാൽ സ്വകാര്യ ലാബിലും മെഡിക്കൽ കോളേജിലും നടത്തിയ പരിശോധനയിൽ കുട്ടിയുടെ രക്ഷിതാക്കൾക്ക് എച്ച്ഐവിയില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം വാർത്തയായത്. ആർസിസിയിലെ പിഴവ് കാരണമാണ് പെൺകുട്ടിക്ക് എച്ച്ഐവി ബാധയേറ്റതെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് പുറമേ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു.
മരണം...
ഇതിനിടെ പെൺകുട്ടിയെയും രക്ഷിതാക്കളെയും ചെന്നൈയിലെ ലാബിലും രക്ത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെയും സമീപിച്ചു. പിതാവിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി ആർസിസിയ്ക്ക് നോട്ടീസ് അയച്ചു. അതിനിടെ ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയ്ക്ക് എച്ച്ഐവിയില്ലെന്ന് കണ്ടെത്തി. എന്നാൽ പെൺകുട്ടി എച്ച്ഐവി പോസിറ്റീവാണെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ രക്തം ദില്ലി നാഷണൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധന ഫലം കാത്തിരിക്കുന്നതിനിടെയാണ് പെൺകുട്ടി മരണപ്പെട്ടത്.
നാടകം കളിച്ചത്...
കാൻസർ ബാധിതയായിരുന്ന പെൺകുട്ടിയെ കടുത്ത പനിയെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും പിടിപ്പെട്ടതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടി ഏപ്രിൽ 11 ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. പെൺകുട്ടി മരണപ്പെട്ടെങ്കിലും ആർസിസിക്കെതിരായ കേസിൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി ഇതുസംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കണമെന്ന് ആർസിസിയോട് നിർദേശിച്ചിരുന്നു. ഹൈക്കോടതി നിർദേശം നൽകി ഒരു ദിവസത്തിന് ശേഷമാണ് പെൺകുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതോടെ എന്തിനാണ് ആർസിസിയിലെ ഡോക്ടർമാർ നാടകം കളിച്ചതെന്നായിരുന്നു പിതാവിന്റെ പ്രതികരണം.
ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി
രണ്ട് മക്കളുടെ അമ്മയായ യുവതിയും കാമുകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ! നടുക്കം മാറാതെ ആലുവ...
മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ഞാൻ തുണിയുടുക്കാതെ നടക്കണോ? പൊട്ടിത്തെറിച്ച് രാജേശ്വരി...