മൂന്ന് മാസത്തോളമായി വ്രതം നോറ്റിരിക്കുകയായിരുന്നു; മല ചവിട്ടാതെ മാലയഴിക്കാനാകില്ല, രേഷ്മ നിശാന്ത്
Recommended Video

പമ്പ: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെയും തിരിച്ചിറക്കി. ദർശനം നടത്താതെ മലയിറങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതികൾ. പക്ഷേ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇവരെ നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ശബരിമല ദർശനത്തിനായി പുലർച്ചെ പമ്പയിലെത്തിയത്.
മാലയിട്ട് വ്രതം നോക്കിയാണ് ശബരിമലയിൽ എത്തിയത്, സംഘർഷങ്ങൾ ഒഴിവാക്കി മല കയറാമെന്ന പ്രതീക്ഷയിലാണ് മകര വിളക്ക് കഴിയും വരെ കാത്തിരുന്നതെന്ന് രേഷ്മാ നിശാന്ത് പറഞ്ഞു. പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്ത് എത്തിക്കാൻ പോലീസിന് സാധിക്കുമായിരുന്നു. എന്നാൽ പോലീസ് നിർബന്ധിച്ച് മലയിറക്കുകയായിരുന്നുവെന്ന് രേഷ്മാ നിശാന്ത് ആരോപിച്ചു.

103 ദിവസത്തോളമായി വ്രതംനോറ്റ് കഴിയുകയാണ്. തിരിച്ച് കുടുംബജീവിതത്തിലേക്ക് കടക്കണമെങ്കിൽ മാലയഴിക്കണം. അയ്യപ്പദർശനം നടത്താതെ മാലയഴിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്മാ നിശാന്ത് ആവശ്യപ്പെടുന്നു.
ആദ്യം മൂന്ന് പേർ മാത്രമാണ് പ്രതിഷേധവുമായി എത്തിയത്. അവരെ പിടിച്ചു മാറ്റാതെ പോലീസ് തങ്ങളെ തടഞ്ഞുവെച്ചു. പിന്നാലെ കൂടുതൽ ആളുകൾ എത്തുകയായിരുന്നു. പോലീസിന്റെ നിർദ്ദേശ പ്രകാരമാണ് ഈ ദിവസം ദർശനത്തിനായി തിരഞ്ഞെടുത്തത്. നട അടയ്ക്കും മുമ്പ് മല കയറണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ഷാനില പറഞ്ഞു.
മുന്നോട്ട് പോകാനാവില്ലെന്ന് പോലീസ് പറഞ്ഞു. തിരിച്ചു പോകില്ലെന്ന് വ്യക്തമാക്കിയപ്പോൾ അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. മൂന്നേകാൽ മണിക്കൂറോളം നേരമാണ് ഇവർക്ക് പ്രതിഷേധത്തെ തുടർന്ന് നീലിമലയിൽ നിൽക്കേണ്ടി വന്നത്.












Click it and Unblock the Notifications