'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'
കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടക്കുന്നതിനിടെ തുറന്നടിച്ച് ഷെയിൻ നിഗം. സിനിമകൾ പൂർത്തിയാക്കില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. തനിക്കെതിരെ വ്യാജ കരാർ ഉണ്ടാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നിഗം ആരോപിച്ചു.
'വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും വണ്ടി വന്നിടിച്ച് താന്‍ മരിച്ചുവെങ്കില്‍ എന്ത് പറയും? താന്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍എസ്ഡിയടിച്ച് വണ്ടിയോടിച്ച് മരിച്ചു' എന്നല്ലേ പറയുകയുളളൂ എന്നും ഷെയിൻ നിഗം തുറന്നടിച്ചു. വിശദാംശങ്ങളിലേക്ക്..
ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചത്
ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ നടന്ന കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞുവെന്ന് ഷെയിൻ പറയുന്നു. അപ്പോള്‍ അമ്മ നേതൃത്വത്തിന് കാര്യങ്ങളുടെ ഗൗരവം ഒന്ന് കൂടി മനസ്സിലായി. 'അവര്‍ ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചത്' എന്നാണ് സിദ്ദിഖ് അവിടെ വെച്ച് ഇടവേള ബാബുവിനോട് പറഞ്ഞത്. ഇടവേള ബാബു എത്തുന്നതിന് മുന്‍പ് താന്‍ സിദ്ദിഖുമായി അല്പ നേരം സംസാരിച്ചിരുന്നു.
വ്യാജ കരാര്‍ ഉണ്ടാക്കി
അമ്മയില്‍ വിശ്വസിക്കുന്നു. അവര്‍ ഇനി തനിക്ക് വേണ്ടി സംസാരിച്ച് ഒരു ന്യായമായ പരിഹാരമുണ്ടാക്കട്ടെ. സിനിമകള്‍ പൂര്‍ത്തിയാക്കില്ല എന്ന് താന്‍ ആരുടെ അടുത്തും പറഞ്ഞിട്ടില്ല. തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തത് എന്നും ഷെയിന്‍ നിഗം ആരോപിച്ചു. കളള എഗ്രിമെന്റാണ് സമര്‍പ്പിച്ചിരിക്കുന്നത്. അത് അസോസിയേഷനിലുളളവര്ക്കും അറിയാം.
പ്രശ്നം ജനം അറിയണം
ഹസീബ് എന്ന നിര്‍മ്മാതാവ് ഈ കരാര്‍ തെറ്റല്ലേ എന്ന് അന്ന് ചോദിച്ചിരുന്നു. അപ്പോഴേക്ക് അവര്‍ ആ എഗ്രിമെന്റ് അവിടെ നിന്ന് മാറ്റിയെന്നും ഷെയിന്‍ പറയുന്നു. ഈ പ്രശ്നങ്ങള്‍ ജനങ്ങള്‍ അറിയണമെന്ന് താന്‍ കരുതിയത് കൊണ്ടാണ് ഇപ്പോഴിത് ജനം അറിയുന്നത്. അല്ലെങ്കില്‍ ഇത് ജനം അറിയാതിരുന്നേനെ.
വണ്ടിയിടിച്ച് മരിച്ചാലോ?
വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും വണ്ടി വന്നിടിച്ച് താന്‍ മരിച്ചുവെങ്കില്‍ എന്ത് പറയും? താന്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍എസ്ഡിയടിച്ച് വണ്ടിയോടിച്ച് മരിച്ചു എന്നല്ലേ പറയുകയുളളൂ. ആര്‍ക്ക് നഷ്ടം. വീട്ടുകാര്‍ക്ക് പോകും. അല്ലാതാര് പറയും. ആരുമുണ്ടാകില്ല പറയാന്‍ എന്നും ഇപ്പോ ഈ പറഞ്ഞവരും വരില്ല എന്നും ഷെയിന്‍ പറഞ്ഞു.
ന്യായമായ തീരുമാനമെടുക്കും
തനിക്ക് പറയാനുളള എല്ലാ ബുദ്ധിമുട്ടുകളും സിദ്ധിഖിനോടും ഇടവേള ബാബുവിനോടും പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് എനിക്ക് വേണ്ടി ചെയ്യേണ്ടത്. അമ്മ സംഘടനയില്‍ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. അവര്‍ വളരെ ന്യായമായ ഒരു തീരുമാനമെടുക്കും എന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയില്‍ നിന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
ഭാവി നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലല്ലോ
ജോബി ജോര്‍ജ് അടക്കമുളളവര്‍ തന്നോട് സഹകരിക്കുമോ എന്ന് തനിക്കെങ്ങനെ പറയാന്‍ പറ്റുമെന്ന് ഷെയിന്‍ ചോദിച്ചു. ഭാവി നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലല്ലോ. ഷൂട്ടിംഗ് ചാര്‍ട്ട് എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും ഒരു സീനും രണ്ട് സോംഗ് കട്ടും കൂടുതല്‍ എടുത്തു. അതെനിക്ക് ആരുടെ മുന്നിലും തെളിയിക്കേണ്ട കാര്യമൊന്നുമില്ല.
18 മണിക്കൂർ ഷൂട്ട് എന്നല്ല
18 മണിക്കൂര്‍ ഷൂട്ട് എന്ന് പറയുമ്പോള്‍ 18 മണിക്കൂര്‍ സിനിമ അല്ലല്ലോ എടുക്കുന്നത്. 2 മണിക്കൂര്‍ സിനിമയാണല്ലോ എടുക്കുന്നത്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കൊണ്ട് വരരുത്. 18 മണിക്കൂര്‍ വരെ വര്‍ക്ക് ചെയ്തു എന്ന് താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം 18 മണിക്കൂര്‍ ഷൂട്ട് ചെയ്തു എന്നല്ല. അത് മനസ്സിലാക്കാനുളള മിനിമം കോമണ്‍സെന്‍സ് പോലും ഇല്ലാത്തവരാണ് എതിരെ സംസാരിക്കാന്‍ വരുന്നത്.
നിസ്സഹായതയാണ് താന്‍ അറിയിക്കുന്നത്
തനിക്കൊന്നും പറയാനില്ല. നിസ്സഹായതയാണ് താന്‍ അറിയിക്കുന്നത്. തനിക്കിതാരോടും പറയാനില്ല. അമ്മ സംഘടനയില്‍ ഈ വിഷയം പൂര്‍ണമായും അര്‍പ്പിച്ചിരിക്കുകയാണ്. ലാലേട്ടന് ഇന്നലെ ഇടവേള ബാബുവുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. തനിക്ക് ന്യായം കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്നം ഇല്ലെങ്കില്‍ സിനിമയെ ബാധിക്കുന്നത് തനിക്കും പ്രശ്നമല്ല എന്നാണ് മുടി മുറിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷെയിന്‍ നിഗത്തിന്റെ മറുപടി.