ജയിലില്‍ പോകാനും റെഡി: ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് സംരക്ഷണം നല്‍കും: എംവി ജയരാജന്‍
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ ബിജെപി രംഗത്തെത്തിയ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി എംവി ജയരാജന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

കണ്ണൂര്‍: ഗുജറാത്ത് കാലാപത്തെക്കുറിച്ച് പറയുന്ന ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സി പി എം സംരക്ഷണം നല്‍കുമെന്ന് പാർട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുത്താലും പ്രശ്നമില്ല. ജയിലില്‍ പോകാന്‍ തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐ, എസ് എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, എം എസ്‍ എഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രദർശനം തടയുമെന്നാണ് യുവമോർച്ചയുടെ നിലപാട്. ഇതിനിടയില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്വരാജ് ഭവനില്‍ ഡോക്യൂമെന്ററി പ്രദർശനം നടന്നു.
അതേസമയം ഡോക്യൂമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന നേതൃത്വവും രംഗത്ത് എത്തിയിട്ട്. എന്നാല്‍ ഡോക്യൂമെന്ററി പ്രദർശനം സംസ്ഥാനത്ത് തുടരുമെന്നും അതിന് സംരക്ഷണം നല്‍കുമെന്നുമാണ് എംവി ജയരാജന്‍ കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കോളേജ് നിര്‍മ്മിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്‍റെ പേരില്‍ ഇരിട്ടിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബം നടത്തുന്ന സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
ഭൂമിയിടപാട് സംബന്ധിച്ച് കോടതിയില്‍ കേസുണ്ടായിരുന്നുവെന്നും അത് ഒത്ത് തീര്‍ക്കുന്നതിന്‍റെ ഭാഗമായി അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി തങ്ങള്‍ വാങ്ങിയെന്നും പത്ത് സെന്‍റ് സ്മാരകം നിര്‍മ്മിക്കാന്‍ വേറെയും ദാനമായി വാങ്ങിയെന്നും ശേഷിച്ച നാലേക്കര്‍ കുടുംബത്തിന് നല്‍കിയെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. കിട്ടിയ അഞ്ചേക്കറിലെ ഒരേക്കര്‍ സ്ഥലത്തെ ചെങ്കല്ല് കോളേജ് നിര്‍മിക്കുന്നതിന് വെട്ടിയെന്നും 40 ലക്ഷം രൂപ മുടക്കി കോളേജിന് വേണ്ടി നിര്‍മാണം നടത്തിയെന്നുമാണ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. ഇത് തന്നെയാണ് ഭൂമി അന്യാധീനപ്പെട്ട കുടുംബത്തിന്‍റെയും പരാതിയെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
കോളേജിന് വേണ്ടി നല്‍കിയ ഭൂമിയില്‍ ചെങ്കല്‍ ഖനനം നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ ചാലയിലെ കെ കെ രാമചന്ദ്രനും സഹോദരങ്ങളുമടങ്ങിയ കുടുംബം സമരമാരംഭിച്ചത്. എത്ര ഏക്കറില്‍ കല്ല് കൊത്തിയെന്നതല്ല, മറിച്ച് കോളേജിന് വേണ്ടി വാങ്ങിയ സ്ഥലത്ത് കല്ല്കൊത്തി വില്‍പ്പന നടത്തി പണം നേടിയെന്ന് വ്യക്തം. 'രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഈ വിഷയം പരിഹരിക്കാന്‍ സണ്ണിജോസഫ് എം എല്‍ യോട് ആവശ്യപ്പെട്ടു'വെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. എം എല്‍ എ വിഷയം പരിഹരിച്ചില്ല എന്ന് കുടുംബം പറയുന്നതിലും വസ്തുതയുണ്ട് എന്നും ഇതോടെ തെളിഞ്ഞു. എന്നാല്‍ എം എല്‍ എ പറയുന്നത് പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും 'എന്‍റെ സാന്നിധ്യത്തിലും അറിവിലും ഒരിക്കലും ഒരു തീരുമാനവും എടുത്തിരുന്നില്ല' എന്നുമാണ്.
എം എല്‍ എക്ക് മുന്നിലെത്തിയ വിഷയത്തില്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ഒത്തുതീര്‍പ്പുണ്ടാക്കിയ വിഷയത്തില്‍ താന്‍ പിന്നീട് ഒന്നും അറിഞ്ഞിരുന്നില്ല എന്ന് കൈമലര്‍ത്തുന്നത് യുക്തിഭദ്രമല്ല. കുടുംബത്തിന്‍റെ ഭൂമി തിരികെ നല്‍കി സമരം ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ബാധ്യതയുണ്ട്. രാമചന്ദ്രനും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ മുന്‍കൈയെടുക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications