കൊയ്ത്ത് യന്ത്രത്തിന്റെ വരവോടെ സ്ത്രീകളുടെ നെൽകൃഷി കൊയ്ത്തും, മെതിക്കലും ഓർമ്മയായി
വടകര: കൊയ്ത്ത് യന്ത്രത്തിന്റെ വരവോടെ ആയഞ്ചേരി പന്തപ്പൊയിൽ, തറോപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ പാടങ്ങളിലും, വേളത്തും, തിരുവള്ളൂരിലും നെല്ല് കൊയ്യുന്ന സ്ത്രീകളുടെ നിര ഓർമ്മയാകുന്നു. കഴിഞ്ഞ വർഷം മുതൽ കൊയ്ത്ത് യന്ത്രമാണ് ഇവിടങ്ങളിലെ പാടങ്ങളിൽ ഉപയോഗിക്കുന്നത് . തൊഴിലാളികളുടെ കുറവും, കൂടിയ കൂലിച്ചിലവും തട്ടിച്ചുനോക്കുമ്പാൾ കൊയ്ത്ത് യന്ത്രമാണ് ലാഭകരം.
കൊയ്ത്തുകഴിയുമ്പോഴേക്കും യന്ത്രത്തിൽ വെച്ച് തന്നെ മെതിയും നടക്കുന്നു. ഒരുമണിക്കൂർ കൊണ്ട് ഒരേക്കറോളം വരുന്ന സ്ഥലത്തെ കൊയ്ത്തും മെതിയും യന്ത്രം നടത്തുന്നു. ഇതോടെ ഉത്സവ പ്രതീതി ജനിപ്പിച്ച മകരക്കൊയ്ത്തും, പുഞ്ചക്കൊയ്ത്തും ഓർമ്മയായി അവശേഷിക്കുന്നു. ഒരുമണിക്കൂർ നേരം കൊയ്ത്ത് യന്ത്രം പ്രവൃത്തിപ്പിക്കുന്നതിന് 2400 രൂപയാണ് കർഷകന് ചിലവ്. മറ്റുചിലവുകളും കൂട്ടിയാൽ അയ്യായിരത്തിൽ താഴെ മാത്രമേ വരൂ എന്നാണ് നെല്ലുൽപ്പാദകർ പറയുന്നത്.അതേസ്ഥാനത്ത് ഇത്രയും സ്ഥലം കൊയ്യാനും, മെതിക്കനുമായി 50 ഓളം പേർ ജോലി ചെയ്യണം.

അതിന് 25000 രൂപയോളം ഇന്നത്തെ സാഹചര്യത്തിൽ മുതൽമുടക്കേണ്ടിവരും. മാത്രമല്ല നെല്ലുമെത്തിക്കാനുള്ള കളവും തെയ്യാറാക്കണം. യന്ത്രമാകുമ്പോൾ സമയലാഭവും,സാമ്പത്തീക നേട്ടവും കര്ഷകന് ലാഭകരമാണ്. തമിഴ്നാട്ടിൽ നിന്നാണ് കൊയ്ത്ത് യന്ത്രം വരുത്തുന്നത്. ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ കൊയ്ത്തും , മെതിക്കലും കഴിയുന്നു.
ഇവിടുത്തെ നെൽകർഷകരുടെ കൂട്ടയ്മയാണ് നെൽകൃഷി നിലനിർത്താനായി ആധുനിക കാർഷിക രീതി സ്വീകരിച്ചത്. കൊയ്ത്ത് കഴിഞ്ഞശേഷം കറ്റ റോൾ ചെയ്ത കെട്ടാനും യന്ത്രം തന്നെയാണ് കർഷകർ ഉപയോഗിക്കുന്നത്. അധുനിക കാർഷിക ഉപകരണങ്ങളും, മതിയായ വിള ഇൻഷൂറൻസും നൽകാനുള്ള നടപടി സ്വീകരിച്ചാൽ മാത്രമ ശോഷിച്ചുകൊണ്ടിരിക്കുന്ന നെൽപ്പാടങ്ങൾ കർഷകർക്ക് നിലനിർത്താൻ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications