മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ പോയവർ സിഗരറ്റ് വലിച്ചിട്ടു? കൊളുക്കുമല കത്തിയമർന്നു...
കേരള-തമിഴ്നാട് അതിർത്തിയിലുള്ള കൊളുക്കുമലയിലെ ചെങ്കുത്തായ കയറ്റങ്ങളും വന്യമൃഗ ശല്യവുമാണ് ഇവിടേക്ക് പ്രവേശനം നിരോധിക്കാനുള്ള കാരണം.
Recommended Video
മൂന്നാർ: ദുൽഖർ സൽമാൻ നായകനായ ചാർളിയിലെ ഒരൊറ്റ ഡയലോഗിലൂടെയാണ് മീശപ്പുലിമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായത്. പ്രകൃതിരമണീയമായ വനത്തിനുള്ളിലൂടെ ട്രക്കിങ് നടത്തി മീശപ്പുലിമലയിൽ മഞ്ഞുവീഴുന്നത് കാണാൻ നിരവധിപേരാണ് ദിവസവും ഇവിടേക്ക് വരാറുള്ളത്. കൊളുക്കുമല വഴി മീശപ്പുലിമലയിലേക്ക് ട്രക്കിങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഈ വഴിയാണ് സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരം.
കേരള-തമിഴ്നാട് അതിർത്തിയിലുള്ള കൊളുക്കുമലയിലെ ചെങ്കുത്തായ കയറ്റങ്ങളും വന്യമൃഗ ശല്യവുമാണ് ഇവിടേക്ക് പ്രവേശനം നിരോധിക്കാനുള്ള കാരണം. എന്നാൽ വനംവകുപ്പും പോലീസും ഏർപ്പെടുത്തിയ നിരോധനം മറികടന്നാണ് മിക്ക സഞ്ചാരികളും കൊളുക്കുമലയിലേക്ക് പ്രവേശിക്കുന്നത്. ഈ മുന്നറിയിപ്പ് മറികടന്ന് പ്രവേശിച്ചവരായിരുന്നു കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയിൽ അകപ്പെട്ടത്.
അറുപതോളം പേർ...
തേനി ഭാഗത്ത് നിന്നും കൊളുക്കുമലയിലേക്ക് പ്രവേശിച്ച അറുപതംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽ കുടുങ്ങിപ്പോയത്. തമിഴ്നാട്ടിലെ ഈ റോഡ്, ചെന്നൈ, എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടോടെയുണ്ടായ കാട്ടുതീയിൽ ഇവർ കൊടും വനത്തിൽ കുടുങ്ങിപ്പോയി. വനത്തിൽ കാട്ടുതീ പടരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നെങ്കിലും നിരോധനം മറികടന്ന് ട്രക്കിങ് സംഘം വനത്തിൽ പ്രവേശിച്ചത് അറിഞ്ഞിരുന്നില്ല. അതിനാൽ തന്നെ അപകടവിവരം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. കാട്ടിൽ കുടുങ്ങിപ്പോയവരിൽ ഒരാൾ വീട്ടിൽ വിളിച്ച് വിവരം പറഞ്ഞതോടെയാണ് അപകടത്തെ സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുതീ പടർന്ന മേഖലയിലേക്ക് തിരിച്ചു. എന്നാൽ അവരെ കൊണ്ടൊന്നും നിയന്ത്രിക്കാൻ കഴിയുന്ന സ്ഥിതിയായിരുന്നില്ല വനത്തിനുള്ളിൽ.
അപകടം..
തേനി കൊളുക്കുമല കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ 14 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിൽ അഞ്ചുപേർ പെൺകുട്ടികളാണ്. 27 പേരെ രക്ഷപ്പെടുത്തി. ഇതിൽ പത്തിലേറെ പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവർ ഈ റോഡ്, സേലം, മധുര, ചെന്നൈ സ്വദേശികളാണ്. ഇവരുടെ മൃതദേഹങ്ങൾ വനത്തിന് പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കൂടുതൽപേർ ഇനിയും വനത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ഇവരെ കണ്ടെത്താനായി കമാൻഡോകളും വ്യോമസേനയും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. ഇതോടൊപ്പം കാട്ടുതീ അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. എന്നാൽ കനത്ത വെയിൽ തീ അണയ്ക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ദിവസങ്ങളായി...
ദുരന്തമുണ്ടായ കൊളുക്കുമല, കുരങ്ങിണി വനത്തിൽ പത്ത് ദിവസത്തിലേറെയായി കാട്ടുതീയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കൊളുക്കുമലയുടെ വിവിധഭാഗങ്ങളിൽ ദിവസവും കാട്ടുതീ ഉണ്ടായിരുന്നതിനാൽ ഇവിടേക്ക് പ്രവേശിക്കുന്നതിന് നിരോധനവും ഏർപ്പെടുത്തി. സമീപവാസികളെ പോലും വനത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള 60 അംഗ സംഘം ഈ വിലക്കെല്ലാം മറികടന്ന് കൊളുക്കുമലയിൽ പ്രവേശിച്ചു. പ്രകൃതിരമണീയമാണെങ്കിലും ചെങ്കുത്തായ മലകളും വന്യമൃഗ ശല്യവുമാണ് ഈ ട്രക്കിങ് പാതയിലെ വെല്ലുവിളി. ഇതിനു പുറമേ കാട്ടുതീ ഭീഷണിയും. എന്നാൽ അപകടം പതിയിരിക്കുന്ന വനമേഖലയായിട്ടും സാഹസികത ഇഷ്ടപ്പെടുന്നവർ കൊളുക്കുമല വഴി തന്നെയാണ് ട്രക്കിങ് നടത്താറുള്ളത്. ഇത്തരത്തിൽ വനത്തിൽ പ്രവേശിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.
റിപ്പോർട്ട്...
കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയ്ക്ക് കാരണമായതും ഇത്തരത്തിലുള്ള അശ്രദ്ധ തന്നെയാണെന്നും സൂചനകളുണ്ട്. ട്രക്കിങ് സംഘത്തിലുണ്ടായിരുന്ന ഒരാൾ വലിച്ചിട്ട സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വനത്തിന്റെ ഘടനയും സ്വഭാവവും അറിയാത്ത യുവാക്കളാണ് ഇവിടേക്ക് വരാറുള്ളവരിൽ ഭൂരിഭാഗവും. അതിനാൽ ഇവർക്ക് വനത്തെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടാകില്ല. ഈ ധാരണക്കുറവാണ് കഴിഞ്ഞദിവസത്തെ അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായതെന്നും ആരോപണമുണ്ട്. കാട്ടുതീയിൽ കുടുങ്ങിപ്പോയവർ തീയ്ക്ക് കുറകേ ഓടിയതും, രക്ഷപ്പെടാനായി പുൽമേട്ടുകളിലേക്ക് പാഞ്ഞുകയറിയതും അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു.
കുഴഞ്ഞുവീണു...
കാട്ടുതീ പടർന്നു പിടിച്ചതോടെ കനത്ത ചൂടേറ്റ് പലരും കുഴഞ്ഞുവീണതായും വിവരമുണ്ട്. ഇത്തരത്തിൽ കുഴഞ്ഞുവീണവരെ നിമിഷങ്ങൾക്കം അഗ്നി വിഴുങ്ങി. ഗുരുതരമായി പൊള്ളലേറ്റവർക്ക് ചികിത്സ ലഭിക്കാൻ വൈകിയതും സ്ഥിതി വഷളാക്കി. വനത്തിൽ കുടുങ്ങി കിടക്കുന്നവരെ ഹെലികോപ്റ്റർ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും വിജയിച്ചിട്ടില്ല. അതിനിടെ വനത്തിൽ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയവരെയെല്ലാം ബോഡിനായ്ക്കന്നൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് മധുര, തേനി മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും മന്ത്രിമാരും തേനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേരള വനംവകുപ്പും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
പതിനാല് പേരെ ചുട്ടുകൊന്ന് തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ.. രക്ഷാപ്രവർത്തനം തുടരുന്നു
18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു
ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...