ദിലീപിന് ജാമ്യം തള്ളിയത് വെറുതെയല്ല, കാരണമുണ്ട്...താരത്തിന്റെ പ്രധാന പിഴവ്...കാവ്യക്കും പങ്ക്
സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ ഇത്തവണത്തെ ഓണം ജയിലില്‍ തന്നെ. താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തുടര്‍ച്ചയായി രണ്ടാംതവണയും തള്ളിയതോടെയാണിത്. ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളാനുള്ള കാരണം നിരവധിയാണ്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശക്തമാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. പ്രധാനപ്പെട്ട സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ദുര്‍ബലമായി മാറുകയും ചെയ്തു.
'ഗോപാലകൃഷ്ണൻ ' കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ അവസാനത്തെ ആണി? കടുംവെട്ടുകളില്ലാത്ത ജനപ്രിയജീവിതം
പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു
പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഹൈക്കോടതി കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദിലീപിന് ജാമ്യം നല്‍കേണ്ടതില്ലെന്ന നിലപാടില്‍ കോടതി എത്തിച്ചേര്‍ന്നത്.
സാക്ഷികളെ സ്വാധീനിക്കും
ദിലീപിന് ഇപ്പോള്‍ ജാമ്യം നല്‍കുകയാണെങ്കില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അതുകൊണ്ടു തന്നെ ദിലീപിനെ പുറത്തുവിടുന്നത് കേസിനു തന്നെ തിരിച്ചടിയാവുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി ശരിവയ്ക്കുകയായിരുന്നു
കേസ് നിര്‍ണായകഘട്ടത്തില്‍
നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതും ജാമ്യം നിഷേധിക്കപ്പെടാനുള്ള കാരണമായി മാറി.
ശക്തമായ തെളിവുകള്‍
ദിലീപിനെതിരേ ആദ്യത്തെ തവണ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. രണ്ടാം തവണ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പ്രോസിക്യൂഷന്‍ നടത്തിയ നീക്കമാണ് വിജയം കണ്ടിരിക്കുന്നത്.
ദിലീപ് ബുദ്ധികേന്ദ്രം
നടിയെ ആക്രമിച്ച കേസിലെ ബുദ്ധികേന്ദ്രം ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പള്‍സര്‍ സുനിയെ മുന്നില്‍ നിര്‍ത്തി ദിലീപ് കളിച്ച നാടകമായിരുന്നു ഇതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ദിലീപിനു പറ്റിയ പിഴവ്
പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും അയാളുമായി ഒരു ബന്ധവുമില്ലെന്നും കേസിന്റെ തുടക്കത്തില്‍ ദിലീപ് ആവര്‍ത്തിച്ചതാണ് അന്വേഷണസംഘത്തിന് തുറുപ്പുചീട്ടായത്. താരത്തിന്റെ ഈ പിഴവ് മുതലെടുത്ത് അന്വേഷണസംഘം മുന്നേറിയതോടെ ജനപ്രിയന്റെ കൈയില്‍ വിലങ്ങ് വീഴുകയും ചെയ്യുകയായിരുന്നു.
കാവ്യയുടെ മൊഴി
ദിലീപിന്റെ മൊഴിയില്‍ നിന്നും വ്യത്യസ്തമായിരുന്നു ഭാര്യ കാവ്യാ മാധവന്റെ മൊഴി. പള്‍സര്‍ സുനി തന്റെ മുന്‍ ഡ്രൈവറായിരുന്നുവെന്ന് കാവ്യ പോലീസിനു മൊഴി നല്‍കിയിരുന്നു. തന്റെ മാതാപിതാക്കള്‍ക്കൊപ്പം തൃശൂരിലേക്കു കാറില്‍ പോയപ്പോള്‍ സുനിയായിരുന്നു ഡ്രൈവറെന്നും കാവ്യ വെളിപ്പെടുത്തിയിരുന്നു.
കാവ്യയുടെ ഫോണില്‍ നിന്നു വിളിച്ചു
കാവ്യയുടെ ഫോണില്‍ നിന്നു സുനി ദിലീപിനെ വിളിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദിലീപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു 25,000 രൂപ താന്‍ സുനിക്കു നല്‍കിയിട്ടുണ്ടെന്നും കാവ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
മൊബൈല്‍ ഫോണ്‍
കേസിലെ സുപ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ഈ കാരണം പറഞ്ഞ് തനിക്ക് ജാമ്യം ഇനിയും നിഷേധിക്കരുതെന്നുമാണ് ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പക്ഷെ അഭിഭാഷകരുടെ വാദം തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഫോണ്‍ കണ്ടെത്താന്‍ ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.