സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത, കുടകിൽ യെല്ലോ അലേർട്ട്
ദില്ലി: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സർക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി മഴ പെയ്യുന്നത് വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും അടക്കമുള്ള മഴക്കെടുതികൾക്കും കാരണാമായേക്കാം.
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ, അഞ്ചിടത്ത് ബിജെപി മത്സരിക്കും, ഒരിടത്ത് ബിഡിജെഎസ്
ജൂലൈ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 16 മുതൽ 20 വരെ അറബിക്കടലിന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലൊട്ടാകെ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം പറയുന്നത്. കർണാടകയിലെ കുടകിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ 5 ദിവത്തേയ്ക്ക് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 18 മുതൽ കുടകിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. പ്രളയക്കെടുതിയിൽ വിവിധ സംസ്ഥാനങ്ങളിലായി 55 പേർ ഇതുവരെ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് അതിശക്തമായി തുടരുന്ന മഴ ബാധിച്ചത്. രണ്ട് ദിവസം കൂടി അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.