വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട്: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച്
കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട്. സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലിവുള്ളത്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, തൃശൂർ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് പെയ്തത്. അതേ സമയം കോഴിക്കോട് ജില്ലയിലും വയനാട്ടിലും വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎൻഎ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, തട്ടിയത് മൂന്നര കോടിയോളം!!
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ശനിയാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലർട്ട് ആണുള്ളത്. കേരള തീരത്ത് 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്.
Recommended Video
മഴ കനത്തതോടെ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് വാളാട് മരം വീണ് ആറുവയസ്സുകാരി മരിച്ചിരുന്നു. കുട്ടിയുടെ അച്ഛനും ഗുരുതരമായി പരിക്കേറ്റിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ തോണേക്കര കോളനിയിൽ ബാബുവിന്റെ മകൾ ആറുവയസ്സുകാരിയായ ജ്യോതികയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മകൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബാബുവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുട്ടിലിലും മരം വീണതിനെ തുടർന്ന് വീടുകൾ തകർന്നിരുന്നു.
നൂൽപ്പുഴ, പനമരം മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 569 പേരെ നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. സമാനമായി വൈത്തിരി താലൂക്കിലും എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്ത് 60 വയസ്സിന് മുകളിലുള്ളവർക്കും ക്വാറന്റൈനിൽ കഴിഞ്ഞ് വരുന്നവർക്കും പ്രത്യേകം ക്യാമ്പുകളാണ് ഒരുക്കുക.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉരുൾ പൊട്ടലുണ്ടായ പുത്തുമലയിലും കള്ളാടി മേഖലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായിത്തന്നെ തുടരുന്നതിനാൽ ചാലിയാർ, ഇരുവഞ്ഞി, കരിമ്പുഴ, കാഞ്ഞിരപ്പുഴ എന്നീ പുഴകളിൽ ജലനിരപ്പ് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ പുഴകളുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലും മഴ കനത്തതോടെ മലയോര മേഖലയിൽ മരങ്ങൾ വീണ് വൈദ്യൂതി തടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. പത്ത് വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്.