പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല
Recommended Video

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനപക്ഷം പാര്‍ട്ടിയെ ഒരു കരയ്ക്ക് അടുപ്പിക്കാനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. യുഡിഎഫിലേക്ക് മടങ്ങാനുളള പിസി ജോര്‍ജിന്റെ ആഗ്രഹം നടക്കില്ല.
ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്താണ് യുഡിഎഫിലേക്ക് മടങ്ങാനുളള ശ്രമം പിസി ജോര്‍ജ് നടത്തിയത്. എന്നാലിപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന ദയനീയാവസ്ഥയിലാണ് പിസി ജോര്‍ജ്.

മടങ്ങാൻ മോഹം
കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന സൂചന പിസി ജോര്‍ജ് നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചുവെന്ന് അവകാശപ്പെട്ട പിസി ജോര്‍ജ്, തുടര്‍ നീക്കങ്ങള്‍ക്കായി ഒന്‍പതംഗ കമ്മിറ്റിയെ നിയോഗിച്ചതായും അന്ന് വ്യക്തമാക്കി.

കോൺഗ്രസിന് പുകഴ്ത്തൽ
ശബരിമല വിഷയത്തില്‍ വിശ്വാസവും ആചാരവും തകര്‍ത്ത ഇടത് മുന്നണിയുമായി ഒരു സഹകരണത്തിനും ഇല്ലെന്നും പിസി ജോര്‍ജ് പ്രഖ്യാപിച്ചു. ഒപ്പം ശബരിമലയില്‍ ഒരുമിച്ച് നിന്ന ബിജെപിയുമായും സഹകരിക്കില്ലെന്നും പിസി വ്യക്തമാക്കി. പകരം ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും പിസി പറഞ്ഞു.

കോൺഗ്രസിന് കത്ത്
എന്നാല്‍ പിസി ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങുന്ന എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു. അതിനിടെ യുഡിഎഫിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ട് എന്ന് കാട്ടി പിസി ജോര്‍ജ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കുകയുണ്ടായി. ഇക്കാര്യം രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കി.

അപേക്ഷ പോലും പരിഗണിച്ചില്ല
മുന്നണി പ്രവേശനത്തിനുളള പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ല എന്നാണ് യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. കേരള കോണ്‍ഗ്രസ് എം അടക്കം യുഡിഎഫിലാര്‍ക്കും തന്നെ പിസി ജോര്‍ജിനെ വീണ്ടും മുന്നണിയില്‍ എടുക്കുന്നതിനോട് യോജിപ്പില്ല. പിസി ജോര്‍ജിനെ തിരിച്ചെടുക്കില്ല എന്നത് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എതിർപ്പുമായി കക്ഷികൾ
പിസി ജോര്‍ജിന്റെ കാര്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് ഭാവമില്ലെങ്കില്‍ യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റെങ്കിലും കുറയുമെന്നും കെഎം മാണി കോട്ടയത്ത് ജയിക്കണമെങ്കില്‍ തന്റെ പക്കല്‍ വരുമെന്നുമാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

ശബരിമലയിൽ ബിജെപിക്കൊപ്പം
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയതോടെയാണ് പിസി ജോര്‍ജും ഒപ്പം കൂടിയത്. പ്രതിഷേധ പരിപാടികളില്‍ സാന്നിധ്യമറിയിച്ച പിസി ജോര്‍ജ് നിയമസഭയില്‍ ബിെജപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒ രാജഗോപാലിനൊപ്പം കറുപ്പുടത്ത് സഭയിലെത്തുക വരെ ചെയ്തു.

പത്തനംതിട്ട പിടിക്കാൻ
നിയമസഭയ്ക്ക് പുറത്തും ബിജെപിയുമായി സഹകരിക്കുമെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുമെന്നോ എന്‍ഡിഎയുടെ ഭാഗമാകുമെന്നോ പിസി ജോര്‍്ജ് വ്യക്തമാക്കിയില്ല. പിസി ജോര്‍ജിനെ മുന്നില്‍ നിര്‍ത്തി പത്തനംതിട്ട പിടിക്കുക എന്ന സ്വപ്‌നം ബിജെപിക്കുണ്ടായിരുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

കാറ്റ് മാറിയതോടെ നിലപാടും മാറി
ശ്രീധരന്‍ പിളള മുന്‍കൈയെടുത്ത് പിസി ജോര്‍ജുമായി ചര്‍ച്ചയും നടത്തി. ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭാ സീറ്റ് ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ ബിജെപി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ മധ്യപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളില്‍ ബിജെപി തോറ്റതോടെ കാറ്റ് മാറി വീശുന്നതായി പിസി തിരിച്ചറിഞ്ഞു. പിന്നാലെയാണ് യുഡിഎഫിലേക്ക് മടങ്ങാനുളള ശ്രമം തുടങ്ങിയത്.












Click it and Unblock the Notifications