സംസ്ഥാനത്തെ ഇതരസംസ്ഥാനത്തൊഴിലാളികൾ പത്തിലൊന്നായി കുറഞ്ഞെന്ന് കണക്കുകൾ
മലപ്പുറം: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതര സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകൾ. 2013ൽ സംസ്ഥാനതൊഴിൽ വകുപ്പിന് വേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ നടത്തിയ സർവേ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു കേരളത്തിലുള്ളത്.
സർക്കാരിന്റെ പുതിയകണക്ക് പ്രകാരം 2,73,676 തൊഴിലാളികളാണ് കേരത്തിൽ ഉള്ളത്. അസംഘടിതരായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തയിട്ടില്ല.ഒാരോ വർഷവും രണ്ടരലക്ഷം ആളുകൾ തൊഴിൽതേടി കേരളത്തിലേക്ക് എത്തിയിരുന്നു. ഇൗ സംഖ്യയിലാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്. 2017 നവംബർ മുതൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്
തൊഴിൽ കുറയുന്നു
നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിൽമേഖലയെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഇതരസംസ്ഥാനത്തൊഴിലാളികൾ ഉണ്ടായിരുന്ന നിർമാണമേഖല തളർച്ചയിലാണ്. സ്വന്തം സംസ്ഥാനത്ത് തൊഴിൽ സാധ്യത കൂടിവരുന്നതും കൂലി വർദ്ധനവും തൊഴിലാളികളെ മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലാണ് 54,285 പേര്‍ .കുറവ് വയനാട് ജില്ലയിലും .6717 ഇതരസംസ്ഥാനത്തൊഴിലാളികളാണ് വയനാട്ടിലുള്ളത്.
കുപ്രചാരണങ്ങൾ
സമൂഹമാധ്യമങ്ങൾ വഴി ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങളും അവരുടെ മടങ്ങിപ്പോക്കിന് കാരണമായിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിന്റെ ഫലമായി നിരവധിപേരെയാണ് നാട്ടുകാർ സംശയ്തതിന്റെ പേരിൽ മർദ്ധിച്ചത്. ചിങ്ങവനത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർകെട്ടിയിട്ട തൊഴിലാളി വെള്ളംകിട്ടാതെ മരിച്ചു. സമരവും ചൂടുമൊന്നും വകവെയ്ക്കാതെ പകലന്തിയോളം പണിയെടുത്തിട്ടും നേരിടേണ്ടിവരുന്ന ഇത്തരം പീഢനങ്ങളും ഇവരുടെ മടങ്ങിപ്പോക്കിന് കാരണമായിട്ടുണ്ട്.
മികച്ച സൗകര്യങ്ങൾ
കേരളത്തിലേക്കെത്തുന്ന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ മികച്ച സാഹചര്യങ്ങൾ ഉറപ്പ് വരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏജന്റുമാർ വഴിയെത്തുന്നവർക്ക് സർക്കാരിന്റെ ആവാസ്യോജന പ്രകാരം തൊഴിൽ സുരക്ഷാകാർഡും ആരോഗ്യസുരക്ഷയും ഉറപ്പ് വരുത്തുന്നുണ്ട്. തൊഴിലാളികൾക്ക് അടിസ്ഥാനസൗകര്യം ഉറപ്പ് വരുത്താത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
കണക്കില്ലാത്ത മേഖല
സംസ്ഥാനസർക്കാരിന്റെ ഔദ്യോഗികകണക്കുകളിൽപെടാത്ത നിരവധി തൊഴിലാളികളാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. ഏജന്റുമാർ വഴിയല്ലാതെയെത്തുന്ന ഇവരുടെ കണക്കുകൾ സംസ്ഥാന സർക്കാരിന് തലവേദനസൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെത്തുന്നവർക്ക് യാതൊരുവിധ സർക്കാർ പരിരക്ഷയോ തൊഴിൽകാർഡോ നൽകാൻ സാധിക്കുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇവരിൽ പലരും. ചെറുകിട ലഹരി മരുന്ന് കച്ചവടക്കാരും മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരും ഇവരിലുണ്ടെന്നാണ് റിപ്പോർട്ടുകൾ