കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം വിമാനത്താവളത്തിന്റെ റെഡ്‌സോൺ പരിധി ചുരുക്കി
തിരുവനന്തപുരം: വിമാനത്താവളത്തിന് ചുറ്റുമുള്ള ഇരുപത്തിയഞ്ചോളം വാർഡുകളിൽ കെട്ടിടനിർമാണങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തുന്ന 'റെഡ്‌സോൺ’ മേഖലയുടെ പരിധി അര കിലോമീറ്ററായി കുറയ്ക്കാന് തീരുമാനമായി. ഇന്നലെ ഉച്ചയ്ക്ക് മേയറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് വിമാനത്താവള അതോറിറ്റി അധികൃതർ റെഡ് സോണിന്റെ വ്യാപ്തി കുറയ്ക്കാൻ തയാറായത്.
പുതുക്കിയ മാപ്പ് പ്രകാരം ശംഖുമുഖം, വെട്ടുകാട്, വലിയതുറ എന്നീ വാർഡുകളുടെ കുറച്ചു പ്രദേശം മാത്രമാണ് റെഡ്‌സോണിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ മേഖലയിൽ ഏതുതരം നിർമാണ പ്രവർത്തനത്തിനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ എൻഒസി നിർബന്ധമാണ്. എന്നാൽ റെഡ് സോണിനോടു ചേർന്നുള്ള ബ്ലൂ സോണിൽ സമുദ്രനിരപ്പിൽ നിന്നു പത്തു മീറ്റർ വരെ ഉയരുമുള്ള കെട്ടിടങ്ങൾ നിർമിക്കാം.
പർപ്പിൾ സോണിൽ 15 മീറ്റർ, യെല്ലോ സോണിൽ 20 മീറ്റർ, ഗ്രേ സോണിൽ 30 മീറ്റർ എന്നിങ്ങനെയാണ് കെട്ടിടത്തിന്റെ ഉയരം നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ചിട്ടുള്ള ഉയരത്തിനു മുകളിലേക്ക് കെട്ടിടം നിർമിക്കണമെങ്കിൽ എഎഐയുടെ എൻഒസി വാങ്ങണം. റെഡ്‌സോൺ ആയി പ്രഖ്യാപിച്ചതോടെ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടായത് പാവപ്പെട്ട കുടുംബങ്ങളിലുള്ളവർക്കാണ്. പരാതി വ്യാപകമായതോടെയാണ് റെഡ്‌സോൺ പരിധി കുറയ്ക്കാൻ വിമാനത്താവള അധികൃതർ തീരുമാനിച്ചത്.
English summary
Redzone limit of Thiruvananthapuram Airport shortened