നഗ്ന ശരീരത്തിലെ ചിത്രം വര: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പോലീസ്! കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് സംഘം!
കൊച്ചി: മക്കള്‍ക്ക് തന്റെ അര്‍ദ്ധനഗ്ന ശരീരം ചിത്രം വരയ്ക്കാന്‍ നല്‍കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനുളള നീക്കവുമായി പോലീസ്.
പോലീസ് കഴിഞ്ഞ ദിവസം രഹ്നയ്ക്ക് എതിരെ കേസെടുത്തിരുന്നു. കൊച്ചിയിലെ വീട്ടിലാണ് രഹ്നയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം ഉച്ചയോടെ എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..
രഹ്ന വീണ്ടും വിവാദത്തിൽ
മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോ രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. വീഡിയോ വൈറലായതോടെ അഭിഭാഷകന്‍ എവി അരുണ്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ തിരുവല്ല പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇടപെട്ട് ബാലാവകാശ കമ്മീഷന്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചതിന് ശേഷം വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടി എടുക്കണം എന്നാണ് ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Recommended Video
വീട്ടിൽ പോലീസ്
അന്വേഷണം നടത്തി 10 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസും വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ രഹ്ന ഫാത്തിമയുടെ വീട്ടില്‍ ഉച്ചയോടെയാണ് പോലീസ് എത്തിയത്.
രഹ്ന സ്ഥലത്ത് ഇല്ല
കൊച്ചി പനമ്പളളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലാണ് രഹ്ന ഫാത്തിമയും കുടുംബവും താമസിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് രഹ്നയെ തേടി ഫ്‌ളാറ്റില്‍ എത്തിയത്. എന്നാല്‍ രഹ്ന സ്ഥലത്ത് ഇല്ലെന്ന് ഭര്‍ത്താവ് മനോജ് പോലീസിനെ അറിയിക്കുകയായിരുന്നു. രഹ്ന ഫാത്തിമ കോഴിക്കാടാണുളളത് എന്നും മനോജ് പോലീസിനോട് വ്യക്തമാക്കി.
ഫ്‌ളാറ്റില്‍ പരിശോധന
തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തി. വീട്ടില്‍ നിന്നും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന പെയിന്റിംഗ് ബ്രഷ്, ചായങ്ങള്‍ എന്നിവയും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. രഹ്ന കോഴിക്കോടുളള സുഹൃത്തിന്റെ വീട്ടില്‍ ആയതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് വ്യക്തമാക്കി.
തിരുവല്ല പോലീസും കേസെടുത്തു
രഹ്ന ഫാത്തിമ തിരിച്ച് കൊച്ചിയില്‍ എത്തുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 13,14,15 എന്നീ വകുപ്പുകളും ഐടി നിയമം പ്രകാരവുമാണ് രഹ്നയ്ക്ക് എതിരെ എറണാകുളം പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവല്ല പോലീസും പോക്‌സോ, ഐടി വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
കപടസദാചാര ബോധങ്ങള്‍ക്കെതിരെ
ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടിയാണ് രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസം വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സമൂഹത്തില്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ച് നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ക്കും കപടസദാചാര ബോധങ്ങള്‍ക്കും എതിരെയുളള നിലപാടാണ് കുട്ടികള്‍ക്ക് വരയ്ക്കാന്‍ സ്വന്തം നഗ്ന ശരീരം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് രഹ്ന ഫാത്തിമ പറഞ്ഞത്.
വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം
വസ്ത്രം ഉളളത് കൊണ്ട് മാത്രം സ്ത്രീ സുരക്ഷിതയല്ല. സ്ത്രീ ശരീരത്തേയും ലൈംഗികതയേയും കുറിച്ച് തുറന്ന് സംസാരിക്കുകയും തുറന്ന് കാട്ടുകയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും എങ്കില്‍ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ രഹ്ന ഫാത്തിമ വീഡിയോ പങ്കുവെച്ച് കൊണ്ട് പറയുകയുണ്ടായി. സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ട് വളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീ ശരീരത്തെ അപമാനി്ക്കാന്‍ സാധിക്കില്ലെന്നും രഹ്ന വ്യക്തമാക്കുന്നു.