വിദ്യാർത്ഥി പാമ്പ് കടിച്ച് മരിച്ച സംഭവം; പച്ചവെള്ളംകൊണ്ട് കാല് തിരുമി, ഗുരുതര ആരോപണവുമായി ബന്ധു!
കൽപ്പറ്റ: ക്ലാസ് റൂമിൽ വിദ്യാർത്ഥിനി പാമ്പ് കടിക്കാൻ ഇടയായ സംഭവത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ ബന്ധു രംഗത്ത്. പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ലെന്നും, സ്റ്റാഫ് റൂമിൽ കൊണ്ടുപോയി പച്ചവെള്ളം ഉപയോഗിച്ച് കാല് തിരുമികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പാമ്പ് കടിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞിരുന്നതായി സഹപാഠികളും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പാമ്പ് കടിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു അധ്യാപകൻ പറഞ്ഞത്. കുട്ടി മരണപ്പെടാൻ ഇടയായത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരും രക്ഷകർത്താക്കളും ആരോപിക്കുന്നത്. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ സ്‌കൂളിലെ സ്റ്റാഫ് റൂം തകര്‍ത്തു. പൂട്ടിക്കിടന്ന സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്ന് ആരോപിച്ച് പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ അകത്തു കയറുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് കൂടി നില്‍ക്കുകയായിരുന്ന നാട്ടുകാരാണ് സംഘം ചേര്‍ന്ന് സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ചത്.
ഡിഡിഇ നേരത്തെ സ്‌കൂള്‍ സന്ദര്‍ശിച്ച് ആരോപണ വിധേയനായ അധ്യാപകനെ സസ്പെന്റ് ചെയ്തതായി അറിയിച്ച് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ സ്റ്റാഫ് റൂമിലേക്ക് തള്ളി കയറിയത്. സ്റ്റാഫ് റൂമില്‍ കയറുകയും ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. പോലീസ് വീണ്ടും സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ് ല ഷെറിന്(10) പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടർന്നായിരുന്നു മരണം.
ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചതായി ഇതിനെ തുടര്‍ന്ന് ആരോപണം ഉയരുകയായിരുന്നു. നാല് ആശുപത്രികളിലാണ് ഷഹലയെ കൊണ്ടുപോയത്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ബന്ധുക്കളോട് വ്യക്തമായി പറഞ്ഞില്ലെന്ന ആരോപണമാണ് ഉയരുന്നത്. പാമ്പ് കടിയേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിൽ വിഷം കയറിയതായി തെളിഞ്ഞിട്ടും ആന്റിവെനം നൽകിയില്ലെന്നാണ് വ്യക്തമാകുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയുടെ രക്തത്തിന്‍റെ ടെസ്റ്റ് നടത്തിയത്. വിഷം കയറിയതായി സ്ഥിരീകരിച്ചിട്ടും ആന്റിവെനം നൽകാതെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചുവെന്ന സൂചനയാണിപ്പോൾ പുറത്തുവരുന്നത്.












Click it and Unblock the Notifications