കോര്‍ട്ടില്‍ ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു, കൈയില്‍ കയറിപിടിച്ചു; ലിതാരയുടെ മരണത്തില്‍ കോച്ചിനെതിരെ കുടുംബം
കോഴിക്കോട്: പട്‌ന ഗാന്ധിനഗറിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. പരിശീലകന്‍ രവി സിംഗില്‍ നിന്നുണ്ടായ നിരന്തര മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന പാതിരിപ്പറ്റ കത്തിയണപ്പന്‍ ചാലില്‍ കെ സി ലിതാരയെ വ്യാഴാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രവി സിംഗിന്റെ പെരുമാറ്റം ശല്യപ്പെടുത്തുന്നതാണെന്ന് ലിതാര ചില സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം ലിതാര കൃത്യമായി പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി എന്നതാണ്. തിങ്കളാഴ്ചയായിരുന്നു തനിക്കെതിരെ പരാതി നല്‍കിയ വിവരം ലിതാര അറിഞ്ഞത്. പരാതി കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ലിതാരയ്ക്ക് ആശങ്കയുണ്ടായിരുന്നു.

ഇക്കാര്യം ലിതാര ബെംഗളൂരുവിലെ സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അമ്മയുടെ ചികിത്സ, വീടുപണി, വീടുപണിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് എന്നിവയെല്ലാം ലിതാരയുടെ വരുമാനത്തില്‍ നിന്നായിരുന്നു. ഇതിനാല്‍ ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ച് ലിതാര മാനസിക സംഘര്‍ഷത്തിലായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് പട്ന ദാനാപുരിലെ ഡി ആര്‍ എം ഓഫീസില്‍ ലിതാരയ്ക്ക് ജോലികിട്ടിയത്. ഇതിന് ശേഷം അന്നത്തെ പരിശീലകന്‍ ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നു, പക്ഷെ നടന്നില്ല. പിന്നീട് വന്ന പരിശീലനകനാണ് രവി സിംഗ്. ഇയാള്‍ ചുമതലയേറ്റ ശേഷം പല രീതിയില്‍ തന്നെ ശല്യം ചെയ്തിരുന്നതായി ലിതാര പറഞ്ഞിരുന്നു. ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ ആവശ്യപ്പെട്ടതും കൊല്‍ക്കത്തയില്‍ ഒരു മത്സരത്തിനിടെ കൈയില്‍ കയറിപിടിച്ച പരിശീലകനെ ലിതാര നേരിട്ട സംഭവവും ഉണ്ടായിരുന്നു.
അതേസമയം ലിതാരയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പട്ന ജില്ലാ പോലീസ് മേധാവി തന്നെ സ്ഥലത്തെത്തി ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു കത്ത് ലിതാരയുടെ മുറിയില്‍നിന്ന് കിട്ടിയതായി പറയുന്നുണ്ടെങ്കിലും അത് ആത്മഹത്യക്കുറിപ്പല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റെയില്‍വേക്കായി കളിച്ചിരുന്ന താരമാണ് ലിതാര.
ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ഫ്‌ളാറ്റ് ഉടമയെ വീട്ടുകാര്‍ വിവരമറിയിക്കുകയിരുന്നു. എന്നാല്‍ ഫ്‌ളാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ലിതാരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വിഷുവിനാണ് ലിതാര അവസാനമായി നാട്ടില്‍ വന്ന് പോയത്. നാട്ടില്‍ വന്നപ്പോള്‍ ബാസ്‌കറ്റ് ബോളില്‍ പ്രാഥമിക പരിശീലനം നല്‍കിയ വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കോര്‍ട്ടില്‍ വന്ന് ലിതാര കളിച്ചിരുന്നെന്ന് കായികാധ്യാപകന്‍ സലില്‍രാജ് പറയുന്നു. ബാങ്ക് ലോണിന്റെ കാര്യവും അമ്മയുടെ അസുഖത്തിന്റെ കാര്യമൊക്കെ പറഞ്ഞിരുന്നെങ്കിലും ആത്മഹത്യ ചെയ്യത്തക്ക യാതൊരു പ്രശ്‌നവും സൂചിപ്പിച്ചിരുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് ലിതാര ബാസ്‌കറ്റ് ബോള്‍ പരിശീലിക്കുന്നത്. പിന്നീട് കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനിലാണ് എട്ട് മുതല്‍ 12 വരെ പഠിച്ചത്. ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ സിറ്റി, അണ്ടര്‍-21 കേരള ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് ലിതാര. വ്യാഴാഴ്ച രാത്രി വൈകിയാണ് ലിതാരയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
അതേസമയം ലിതാരയുടെ മരണത്തിന് പിന്നാലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം) ഓഫീസിലെ മറ്റൊരു ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് റെയില്‍വേക്ക് ഞെട്ടലായി. ലിതാര മരിച്ച ചൊവ്വാഴ്ച രാത്രി തന്നെയാണ് ഡി ആര്‍ എം ഓഫീസിലെ ക്ലാര്‍ക്ക് അവിനാശ് എന്ന സോനു മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് അവിനാശിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications