എകെജിയുടേയും നായനാരുടേയും ബന്ധുക്കൾ ബിജെപി വേദിയിൽ, സിപിഎമ്മിന് വൻ ക്ഷീണം!
Recommended Video
കണ്ണൂര്‍: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു. അവസാന മണിക്കൂറുകളില്‍ തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുളള ഓരോ വോട്ടും ഉറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികള്‍.
സിപിഎമ്മിനെ സംബന്ധിച്ച് ഈ പോരാട്ടം വളരെ നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും ദേശീയ തലത്തിലെ നിലനില്പ്പുമെല്ലാം സിപിഎമ്മിന് മുന്നിലുളള വെല്ലുവിളികളാണ്. അതിനിടെ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് എകെജിയുടേയും ഇകെ നായനാരുടെയും കുടുംബത്തിലെ അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു.
സിപിഎമ്മിന് ക്ഷീണം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പകരം വെയ്ക്കാനില്ലാത്ത നേതാക്കളാണ് എകെ ഗോപാലനും ഇകെ നായനാരും. ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാണ് ഈ രണ്ട് നേതാക്കളും. എകെജിയുടേയും നായനാരുടേയും താവഴി കുടുംബാംഗങ്ങള്‍ ബിജെപിയൊടൊപ്പം സഹകരിക്കുന്നു എന്ന വാര്‍ത്ത ഇടതുപക്ഷത്തിന് വന്‍ ക്ഷീണമായിരിക്കുകയാണ്.
മറുകണ്ടം ചാടുന്നവർ
ശബരിമല സ്ത്രീ പ്രവേശന വിവാദം വന്നതോടെയാണ് കേരളത്തില്‍ പാര്‍ട്ടി മാറ്റം ഒരു വാര്‍ത്തയേ അല്ലാതായത്. നിരവധി പേര് സിപിഎം വിട്ട് ബിജെപിയിലേക്കും ബിജെപി വിട്ട് സിപിഎമ്മിലേക്കും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കും പോകുന്നത് കണ്ടു. പാര്‍ട്ടി അണികള്‍ മാത്രമല്ല നേതാക്കളും മറുകണ്ടം ചാടുന്നു.
ബിജെപി വേദനയിൽ
കഴിഞ്ഞ ദിവസം കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സികെ പത്മനാഭന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വിജയ് സങ്കല്പ് സമ്മേളനത്തിലാണ് എകെജിയുടേയും നായനാരുടേയും ബന്ധുക്കളായ ചിലര്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആയിരുന്നു പരിപാടി.
ബന്ധുക്കളെന്ന് അവകാശവാദം
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാടാച്ചിറ സ്വദേശിയായ ഹേമലത നമ്പ്യാരാണ് നായനാരുടെ ബന്ധുവെന്നാണ് അവകാശപ്പെടുന്നത്. എകെജിയുടെ തറവാടായ ആയില്യത്ത് കുറ്റ്യേരി താവഴിയില്‍പ്പെട്ട രാധാ നമ്പ്യാരും പരിപാടിയില്‍ പങ്കെടുത്തു. എകെജിയുടേയും നായനാരുടേയും ബന്ധുക്കള്‍ എന്നാണ് ഇവരെ സംഘാടകര്‍ വിശേഷിപ്പിച്ചത്.
കേന്ദ്രമന്ത്രിക്ക് പൂച്ചെണ്ട്
ബിജെപിയുടെ തിരഞ്ഞെടുപ്പ് വേദിയില്‍ എത്തിയ ഇവര്‍ മന്ത്രി നിര്‍മ്മല സീതാരാമന് പൂച്ചെണ്ട് നല്‍കുകയും പുഷ്പഹാരം അണിയിക്കുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി വിമാനം ഇറക്കിയ കേണല്‍ രഘുനാഥ് നമ്പ്യാരുടെ അമ്മയാണ് രാധാ നമ്പ്യാര്‍.
മോദിക്ക് പ്രശംസ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കുറ്റപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പിണറായിക്കും രാഹുലിന് വിമർശനം
എന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സംസ്ക്കാര ശൂന്യമായ രീതിയില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുകയാണ് എന്നും ഇവര്‍ ആരോപിച്ചു. പിണറായി വിജയനും രാഹുല്‍ ഗാന്ധിയും തുടര്‍ച്ചയായി കേന്ദ്ര ഭരണാധികാരികളെ ആക്ഷേപിക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി.
നാശത്തിന് കാരണമാകും
ഇത്തരം സംസ്ക്കാരം കേരളത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നാശത്തിന് കാരണമാകുമെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് എന്‍ഡിഎ സര്‍ക്കാരും പ്രതിരോധ മന്ത്രിയും നല്കുന്ന പിന്തുണയും സഹായവുമാണ് വേദിയിലെത്താന്‍ കാരണമായത് എന്നും ഇവര്‍ പറയുന്നു.
അറിയില്ലെന്ന് പി കരുണാകരൻ
അതേ സമയം എകെജിയുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും ബിജെപി പരിപാടിയില്‍ പങ്കെടുത്തതായി അറിയില്ലെന്ന് അദ്ദേഹത്തിന്റെ മരുമകന് കൂടിയായ എംപിയും സിപിഎം നേതാവുമായ പി കരുണാകരന് പ്രതികരിച്ചു. സിപിഎം കോട്ടയായ കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ബന്ധുക്കള്‍ ബിജെപിക്കൊപ്പം എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം ഇടതുപക്ഷത്തിന് ക്ഷീണമായിരിക്കുകയാണ്.
ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര് വിവാദത്തില്‍! മകനെതിരെ പരാതിയുമായി അമ്മ കോടതിയിൽ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ