ജിഷ്ണുവിന്റെ മരണം: ഈ എഫ്ഐആർ പോരാ... കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുമായി കോളേജ് മാനേജ്മെന്റ്
കോളേജ് മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നത്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട് : പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം രംഗത്ത്. നിലവിലെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പറയുന്ന കുടുംബം പുതിയ എഫ്‌ഐആര്‍ ഇട്ട് കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഉന്നത സ്വാധീനവും പണവുമുള്ള നെഹ്റു കോളേജ് മാനേജ്മെന്റ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം. നിലവില്‍ കോളേജ് ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന മാനേജ്‌മെന്‌റിന്‌റെ പരാതിയിന്മേലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ കോളേജ് മാനേജ്‌മെന്‌റിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിഷ്യൂഷന്‍സ് ഉടമ കിഷോര്‍ ദാസ്, സിഇഒ സംജിത്, വൈസ് ചാന്‍സിലര്‍ ശക്തി വേലു, ജിഷ്ണു കോപ്പി അടിച്ചെന്ന് ആരോപിച്ച അധ്യാപകന്‍ പിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ജിഷ്ണുവിന്‌റെ അമ്മാവന്‍ ശ്രീജിത് വണ്‍ ഇന്ത്യയോട് പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ചേലക്കര മണ്ഡലത്തിലാണ് ജിഷ്ണു പഠിച്ചിരുന്ന നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പേരില്‍ ഇത്ര വലിയ കോലാഹലം ഉണ്ടായിട്ടും ചേലക്കര എംഎല്‍എ യു. ആര്‍ പ്രദീപ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. മൃതദേഹം ഏറ്റുവാങ്ങുമ്പോഴോ, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴോ എംഎല്‍എ ആ വഴി വന്നില്ല.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൃപ്തിയില്ലെന്ന് ബന്ധുക്കള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. പിജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക് സര്‍ജന്‍ ഈ സമയം മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നില്ല. ഇത് കേസ് അട്ടിമറിക്കുന്നതിനായാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
വലിയ സ്വപ്‌നങ്ങള്‍ കണ്ട ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ ആണ് മാനേജ്‌മെന്‌റിന്‌റെയും അധ്യാപകന്‌റേയും ക്രൂരത കൊണ്ട് ഇല്ലാതായത്. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. കോളേജ് അടിച്ച് തകര്‍ത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉന്നത സ്വാധീനം ഉള്ള മാനേജ്മെന്റ് കേസിൽ നിന്ന് രക്ഷപ്പെടുമോ എന്നാണ് ജിഷ്ണുവിന്‌റെ പാവപ്പെട്ട കുടുംബത്തിന്‌റെ ആശങ്ക.
സംസ്ഥാനത്തെ വിദ്യാർത്ഥ സംഘടനകൾ സ്വകാര്യ എഞ്ചിനീയര്ർ കോളേജ് മാനേജ്മെന്റുകൾക്കെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്. പല കോളേജുകളിലെയും കേട്ടാൽ അറയ്ക്കുന്ന റാഗിംങ് കഥകൾ പുറത്തുവന്നു. എന്നാല്ർ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരെ സ്വകാര്യ മാനേജ്മെവ്റുകളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രൊഫഷണൽ കേളേജുകൾ അടച്ചിട്ടു. ഹോസ്റ്റലുകളിൽ ഉള്ള വിദ്യാർത്ഥികളോട് വീട്ടിൽ പോവാൻ ആവശ്യപ്പെട്ടു.