''മൃതദേഹം തിരിച്ചറിയാൻ പോലും കഴിയുന്നില്ല''; പോലീസിനെതിരെ മാവോയിസ്റ്റുകളുടെ ബന്ധുക്കൾ
തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റ് നേതാക്കളുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലാണെന്നും ഗുരുതരമായി പരുക്കുകളേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട കാർത്തിയുടെ സഹോദരൻ മുരുകേശ് ആരോപിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മാവോയിസ്റ്റുകളുടെ മൃതദേഹം കാണാൻ ബന്ധുക്കളെ അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. കൊല്ലപ്പെട്ട മണിവാസകത്തിന്റെ ഭാര്യ കല സമർപ്പിച്ച ഹർജിയിൽ മൃതദേഹം കാണാൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. മൃതദേഹം കാണാൻ മോർച്ചറിയ്ക്ക് സമീപമെത്തിയ ബന്ധുക്കളോട് ആദ്യം പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടത്.

മൃതദേഹം കാണാതെ മടങ്ങില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തോടെയാണ് പോലീസ് അനുമതി നൽകിയത്. മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാല് വരെ സംസ്കരിക്കരുതെന്ന് പാലക്കാട് ജില്ല സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് നടപടി.












Click it and Unblock the Notifications