സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി:രമയുടെ സമരംതുടരുന്നു
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ കെകെ രമ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാനുള്ള സര്‍ക്കാറിന്റെ ശ്രമവും പരാജയപ്പെട്ടു. ടിപി വധക്കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടുന്നത് പ്രഖ്യാപിക്കാന്‍ സമയപരിധിവേണമെന്ന സര്‍ക്കാറിന്റെ ആവശ്യം ആര്‍എംപി തള്ളി.
ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്‍എംപി നേതാക്കളായ എന്‍ വേണു, സന്തോഷ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭ ചേംബറില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ആസൂത്രണ ബോര്‍ഡ് അംഗം സിപി ജോണും പങ്കെടുത്തു. സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഗൂഢാലോചനയെ കുറിച്ച് ആദ്യം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. രമയുടെ ആരോഗ്യനില മോശമായി വരികാണെന്നും സര്‍ക്കാര്‍ നടപടികളുടെ ഉദ്ദ്യേശ ശുദ്ധിമനസ്സിലാക്കി സമരം പിന്‍വലിക്കണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയ്ക്ക് ശേഷം ആര്‍എംപി ശുഭസൂചന നല്‍കിയെങ്കിലും പിന്നീട് പാര്‍ട്ടിക്കകത്ത് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ തള്ളി. കൃത്യമായ പ്രഖ്യാപനമില്ലാതെ എന്തെങ്കിലും ഉറപ്പില്‍ സമരം അവസാനിപ്പക്കുന്നത് ആത്മഹത്യപരമണെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
കൂടാതെ രമയുടെ പരാതി ലഭിച്ച് ദിവസങ്ങളായിട്ടും അന്വേഷണ സംഘം രൂപീകരിക്കാന്‍ എന്തുകൊണ്ട് വൈകി എന്നാണ് ആര്‍എംപിയുടെ ചോദ്യം. മാത്രമല്ല ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിച്ചാല്‍ ഒത്തുകളിയെന്ന സിപിഎമ്മിന്റെ ആരോപണം ശക്തമാകുമെന്നും ആര്‍എംപി വിലയിരുത്തി. അതേ സമയം രമയുടെ ആരോഗ്യ നില വളരെ മോശമായിക്കാണ്ടിരിക്കുകയാണ്.
രാത്രി ഏറെ വൈകിയും ഡോക്ടര്‍ എത്തി പരിശോധന നടത്തി. ആരോഗ്യനില തൃപ്തികമല്ലെന്ന് ഡോക്ടര്‍മ്മാര്‍ പൊലീസിനെ അറിയിച്ചു. രക്ത സമ്മര്‍ദ്ദം കുറയുന്നെണ്ടന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇഞ്ചക്ഷന്‍ വേണമെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞെങ്കിലും രമ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവര്‍ തിരിച്ചുപോയി. ആശുപത്രയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയും തള്ളി. ആരോഗ്യ നില ഇനിയും മോശമാവുകയാണെങ്കില്‍ രമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.