ആവർത്തിക്കുന്ന തോല്‍വികള്‍;കോണ്‍ഗ്രസിന് ഇനി രക്ഷയെന്ത്, ദിശാ ബോധമില്ലാതെ നേതൃത്വവും പാർട്ടിയും
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തർക്കങ്ങള്‍ വീണ്ടും രൂക്ഷമാവുന്നു. അധികാരമുണ്ടായിരുന്നു പഞ്ചാബില്‍ ഉള്‍പ്പടെ പാർട്ടി നേതൃത്വം സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തി ഒരു വിഭാഗം നേതാക്കള്‍ക്ക് നേരത്തെ മുതല്‍ തന്നേയുണ്ട്.
സംസ്ഥാനം കൈവിട്ടതോടെ ഇത് കൂടുതല്‍ ശക്തമാവുകയും ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. പാർട്ടി അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ച് വരവിനുള്ള സാധ്യതകളെ വരെ ഈ സമ്പൂർണ്ണ പരാജയം ബാധിച്ചേക്കും. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 നേതാക്കള്‍ ഇന്ന് യോഗം ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

2014 മേയിൽ നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ ഒമ്പത് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് കേവലം രണ്ട് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 2014 മുതൽ നടന്ന 45 തെരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് പാർട്ടി വിജയിച്ചത്. പല സംസ്ഥാനങ്ങളില്‍ നിന്നും പാർട്ടി തൂത്തെറിയപ്പെട്ടു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നേതൃതലത്തിലെ പ്രശ്നങ്ങള്‍ ഉള്‍പ്പടേ പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ പാർട്ടിക്ക് ദേശിയ തലത്തിലെ തിരിച്ച് വരവ് പോയിട്ട് പ്രധാന പ്രതിപക്ഷ കക്ഷിയായി പോലും മാറാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

എന്ത് ചെയ്താല്‍ തിരിച്ച് വരാന്‍ കഴിയും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഒരു വ്യക്തതയും ഇല്ലെന്നതാണ് പ്രത്യേകത. മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സൂചന നൽകിയെങ്കിലും എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങല്‍ ചോദിച്ച് മാധ്യമപ്രവർത്തകർക്ക് മുന്നില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴി മാറണം എന്നായിരുന്നു പഞ്ചാബിലെ ആപ്പിന്റെ വിജയം ചൂണ്ടിക്കാണ്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അതുകൊണ്ട് മാത്രം തീരുന്ന പ്രശ്നത്തിലല്ല കോണ്‍ഗ്രസ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

ഇത്തരമൊരു സാഹചര്യം നേരത്തെ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് തോല്‍വിക്ക് പിന്നാലെയുള്ള ജി-23 നേതാക്കളുടെ പ്രതികരണം. . "ഞാൻ ഞെട്ടിപ്പോയി, ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം തകരുകയാണ്," എന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ഗുലാംനബി ആസാദിന്റെ പ്രതികരണം. "ഞങ്ങൾ ഞങ്ങളുടെ മുഴുവൻ യുവത്വവും ജീവിതവും പാർട്ടിക്ക് നൽകി...ഞാനും എന്റെ സഹപ്രവർത്തകരും കുറച്ചുകാലമായി സംസാരിച്ചിരുന്ന എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."- അദ്ദേഹം കൂട്ടിച്ചേർത്തു.

നേതൃതലത്തില്‍ മാറ്റമെന്ന തന്റെ ദീർഘകാലം ആവശ്യം തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശശി തരൂരും വീണ്ടും ശക്തമാക്കിയിട്ടുണ്ട്. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.-എന്നായിരുന്നു ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചത്.

പാർട്ടിയില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ചില ജി-23 നേതാക്കൾ ഇന്നോ നളെയെ ആസാദിന്റെ വസതിയിൽ യോഗം ചേരുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കൂറുമാറ്റങ്ങളും പിളർപ്പും സംബന്ധിച്ച ആശങ്കകൾക്കിടയിൽ പാർട്ടിയെ ഐക്യത്തോടെ നിലനിർത്തുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനമെന്നും ജി-23 നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

"ഹിന്ദു-മുസ്ലിം കാർഡോ ധ്രുവീകരണമോ കളിച്ച് ബി ജെ പി വിജയിച്ചുവെന്ന് നമുക്ക് വാദിക്കാൻ കഴിയില്ല. അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നാൽ നാം സ്വയം വഞ്ചിക്കപ്പെടും. പഞ്ചാബിൽ മുസ്ലീങ്ങൾ എവിടെയാണ്? ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമുണ്ടോ? വിഷയം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നമ്മുടെ നേതൃത്വത്തിന് വിശ്വാസ്യതയില്ല. ആ വസ്തുത നാം അംഗീകരിക്കണം. പക്ഷേ, ഞങ്ങളുടെ പാർട്ടി ഘടന കണക്കിലെടുത്ത് നമുക്ക് എങ്ങനെ അതിന് കഴിയും" ഒരു യുവ കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശിൽ മാത്രം 209 റാലികളിലും റോഡ് ഷോകളിലും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസാരിച്ചു. അവരും രാഹുൽ ഗാന്ധിയും ഹത്രാസിലേക്ക് പോയി, ലഖിംപൂർ ഖേരി കർഷകരുടെ കൊലപാതകം സജീവ ചർച്ചാ വിഷയമാക്കി. പക്ഷേ ഒന്നും ഫലിച്ചില്ല. ജാതി-മത ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ യുപിയിൽ ഞങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ തിരിച്ചറിവിൽ നിന്നാണ് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമുണ്ടായത്. പക്ഷേ, അത് ഒരു കോണിലും സ്പർശിച്ചില്ല. ഞങ്ങൾക്കും ഞങ്ങളുടെ നേതാക്കൾക്കും വിശ്വാസ്യത ഇല്ലെന്നത് സങ്കടകരമായ തിരിച്ചറിവാണ്, ഇത് ഞങ്ങളുടെ ആശയം കൈമാറുന്നത് ബുദ്ധിമുട്ടാക്കുന്നു-തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് പറയുന്നു

പഞ്ചാബിന് പിന്നാലെ ഹിമാചൽ പ്രദേശിലും ആം ആദ്മി പാർട്ടിയുടെ വെല്ലുവിളിയുണ്ടെന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രതികരണം. "പഞ്ചാബുമായി അതിർത്തി പങ്കിടുന്ന നിരവധി സീറ്റുകൾ അവിടെയുണ്ട്. ഈ ഫലത്തിന്റെ സ്വാധീനം അവിടേയും ഉണ്ടാകും. എം എൽ എമാർ ഉൾപ്പെടെ നമ്മുടെ പല നേതാക്കളും പാർട്ടി വിടാം. നേതൃത്വത്തിന് ഈ വെല്ലുവിളിയെക്കുറിച്ച് അറിയാമോ? അറിയുന്നുണ്ടെങ്കില്‍ തന്നെ, അവർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? എനിക്ക് ശരിക്കും ഒന്നം അറിയില്ല-പേര് വെളിപ്പെടുത്താത്തെ മറ്റൊരു നേതാവും പറയുന്നു.

ഇത് വളരെ സങ്കടകരവും നിരാശാജനകവുമാണെങ്കിലും തോൽവി അപ്രതീക്ഷിതമായിരുന്നില്ലെന്നായിരുന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കൈകൈര്യം ചെയ്ത രീതിയില്‍ തന്നെ പാളിച്ചകള്‍ സംഭവിച്ചു. ഒരിടത്തും ശക്തമായ മത്സരത്തിന് പോലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലെ പൂർണ ശക്തിയോടെ പോരാടണമായിരുന്നു. നേതൃമാറ്റം വഴി പഞ്ചാബിൽ സംഘടനയിൽ ആശയക്കുഴപ്പമുണ്ടായി. ഞങ്ങളുടെ ഇന്നിംഗ്‌സ് ഏതാണ്ട് അവസാനിക്കുകയാണ്. എന്നാൽ കോൺഗ്രസിലെ യുവാക്കളുടെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications