ചികിത്സയിലിരിക്കെ ഐച്ച്ഐവി ബാധ; ആർസിസിയുടെ പിഴവല്ല, എല്ലാ മാനദണ്ഡങ്ങളും പാലിച്ചു, പക്ഷേ...
തിരുവനന്തപുരം: ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ആര്‍സിസിയില്‍ രക്തം സ്വീകരിക്കുന്നത്.
എച്ച്‌ഐവി രോഗ ബാധയുണ്ടായാല്‍ നാലുമുതല്‍ പന്ത്രണ്ടു വരെയുളള ആഴ്ചകളില്‍ രോഗി രക്തദാനം നടത്തിയാല്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയത്. അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ട്. എന്നാൽ രക്ത പരിശോധനക്ക് അടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എച്ച്ഐവിക്ക് കാരണം ആർസിസിയിലെ രക്തം
രക്താര്‍ബുദത്തിന് ചികിത്സക്കെത്തിയ ഹരിപ്പാട് സ്വദേശിയായ ഒമ്പത്കാരിക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതാണ് രോഗബാധക്ക് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി.
അന്വേഷണം നടത്തിയത് വിദഗ്ധ സംഘം
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോയിന്റ് ഡിഎംഇ ഡോ ശ്രീകുമാരിയുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘത്തെ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.
കണ്ടെത്താനുള്ള സംവിധാനമില്ല
നാല് ആഴ്ച മുതല്‍ ആറ് മാസം വരെയുള്ള കാലയളവില്‍ ദാതാവിന് എയ്ഡ്‌സ് ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്ന് കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.ആര്‍ രമേശ് പറയുന്നു.
അന്വേഷണം ആരംഭിച്ചു
പെണ്‍കുട്ടിക്ക് രക്തം നല്‍കിയ 49പേരെ കണ്ടെത്താന്‍ ആര്‍സിസി അന്വേഷണം ആരംഭിച്ചു. രക്തം നല്‍കിയവരുടെ പട്ടിക രക്ത ബാങ്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റിന് കൈമാറി.
വരുമെന്ന് ഉറപ്പില്ല
ദാതാക്കളുടെ വിലാസം ഉള്‍പ്പെടെയുണ്ടെങ്കിലും പരിശോധനയ്ക്കായി വിളിച്ചാല്‍ അവര്‍ വരണമെന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കീമോ തെറാപ്പി
രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ചികിത്സയ്ക്ക് കൊണ്ടുവന്നത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്.
മാതാപിതാക്കളുടെ പരാതി
മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണ് രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു