സിഎഎക്കെതിരായ പ്രതിഷേധം: യുവാവിന് പിസിസി നിഷേധിച്ചെന്ന് പരാതി, വിവാദത്തോടെ തീരുമാനം മാറ്റി!!
കൊച്ചി: പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത യുവാവിന് പോലീസ് ക്ലിയറൻസ് നിഷേധിച്ചെന്ന് പരാതി. മഹല്ല് കോ ഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇതോടെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉൾപ്പെടെയുള്ളവർ രാത്രി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നിലപാട് മാറ്റിയ പോലീസ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. അൻവർ സാദത്ത് എംഎൽഎ കൂടി വിഷയത്തിൽ ഇടപെട്ട് വിവാദമായതോടെയാണ് പോലീസ് ക്ലിയറൻസ് നൽകാമെന്ന് സമ്മതിച്ചത്.
യുസി കോളേജിന് സമീപത്തുള്ള തൈവേലിക്കകത്ത് ടിഎം അനസിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ച്. കൊച്ചി ഷിപ്പ് യാർഡിന്റെ കരാറുകാരന് കീഴിൽ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് പിസിസിക്ക് അപേക്ഷിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പിസിസി നൽകാനാവില്ലെന്ന് പോലീസ് അറിയിച്ചത്. മെക്കാനിക്കൽ ഡിപ്ലോമക്കാരനാണ് അനസ്.

പൌരത്വ നിയമഭേദതിക്കെതിരായ റാലിയിൽ പങ്കെടുത്തതിനാൽ പിസിസി കൊടുക്കേണ്ടതില്ലെന്ന് യുവാവിന്റെ അപേക്ഷ പരിഗണിച്ച ഉദ്യോഗസ്ഥൻ കുറിച്ചുവെച്ചിരുന്നു. ഇതാണ് തിരിച്ചടിയായത്. ക്രിമിനൽ കേസുകളിൽ പ്രതിയല്ലാത്ത അനസിനോട് സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അപേക്ഷ സമർപ്പിച്ച സമയത്ത് പോലീസ് ഉദ്യോഗസ്ഥർ ആരാഞ്ഞിരുന്നു. ഇതോടെ യുസി കോളേജ് പരിസരത്തുനിന്ന് ആലങ്ങാട്ടേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കാളിയായെന്നും മറുപടി നൽകിയെന്നുമാണ് അനസ് പറയുന്നത്. സ്വാഭാവിക നടപടികളുടെ ഭാഗമായാണ് പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധിക്കണമെന്ന് അപേക്ഷയിൽ കുറിച്ചതെന്നാണ് പോലീസ് വിഷയത്തിൽ നൽകുന്ന വിശദീകരണം.












Click it and Unblock the Notifications