ഭീഷണി കേട്ടാൽ വിറച്ച് പോകുന്നവരല്ല ഗോപാലകൃഷ്ണാ.. ഇത് കേരളമാണ്! നേതാവിനെ പൊളിച്ചടുക്കി അഭിലാഷ്
കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലുകള്‍ പ്രൈംടൈമില് ചര്‍ച്ച നടത്തുന്നത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണത്തിലെ വിവേചനവുമായി ബന്ധപ്പെട്ടാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് മറുപടി ഇല്ലാത്ത പ്രതിരോധത്തിനായി ബഹളം വെയ്ക്കുന്ന ബിജെപി നേതാക്കളെയാണ് മിക്ക ചര്‍ച്ചകളിലും കാണാന്‍ സാധിക്കുക.
കഴിഞ്ഞ ദിവസം മാതൃഭൂമി ചര്‍ച്ചയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിശുദ്ധ പശുക്കളല്ലെന്ന് ബിജെപിയുടെ ജെആര്‍ പത്മകുമാര്‍ ആക്രോശിച്ചതും അവതാരകന് വേണു സ്മൃതി ഇറാനിയെ സീരിയല്‍ നടിയെന്നും രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ വെടിവെയ്ക്കുന്ന ആളെന്നും പരാമര്ശിച്ചതുമടക്കം വിവാദമായി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇതേ വിഷയത്തില്‍ നടന്ന ചര്‍ച്ചയും വ്യത്യസ്തമായിരുന്നില്ല.
വിവേചനം ആരുടെ അജണ്ട
ദേശീയ പുരസ്ക്കാര വിതരണത്തിലെ വിവേചനവുമായി ബന്ധപ്പെട്ട് വിവേചനം ആരുടെ അജണ്ട എന്ന പേരിലാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്സ് അവറില്‍ ചര്‍ച്ച നടത്തിയത്. അഭിലാഷ് ആണ് ചര്‍ച്ച നടത്തിയത്. സംവിധായകന് വിസി അഭിലാഷ്, ഭാഗ്യലക്ഷ്മി, ബിജെപിയുടെ പ്രതിനിധിയായി ബി ഗോപാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാതെ വരട്ട് വാദങ്ങള്‍ പറയുകയായിരുന്നു ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന്.
സെലക്ടീവ് ആക്രമണം
ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ ഫഹദ് ഫാസിലിന് എതിരെയും സംവിധായകന് അനീസ് കെ മാപ്പിളയ്ക്ക് എതിരെയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണം കടന്ന് വന്നു. പുരസ്കാരം ബഹിഷ്ക്കരിച്ചവരില്‍ 11 മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും സംഘപരിവാര്‍ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് ഫഹദിനേയും അനീസ് കെ മാപ്പിളയേയുമാണ്. ഈ സെലക്ടീവ് ആക്രമണത്തിന് കാരണം അവരുടെ മതമാണ് എന്ന കാര്യത്തില്‍ സംശയമേതുമില്ല.
എന്തുകൊണ്ട് ഫഹദ്
ഇതേക്കുറിച്ചാണ് അവതാരകനായ അഭിലാഷ് ചോദ്യം ഉന്നയിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭാഗ്യലക്ഷ്മി ശബ്ദം കൊടുക്കുന്ന സിനിമ കാണില്ലെന്നോ വിസി അഭിലാഷിന്റെ സിനിമ കാണില്ലെന്നോ പ്രചാരണം നടത്തുന്നില്ല. മറിച്ച് ഫഹദ് ഫാസിലിന്റെ സിനിമ ബിജെപിക്കാരോ ഹിന്ദുക്കളോ കാണില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സങ്കുചിത മനസ്സ് ആര്‍ക്കാണ് എന്നത് ഇക്കാര്യത്തിലൂടെ തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളുവല്ലോ എന്നാണ് അഭിലാഷ് ചോദിച്ചത്.
ഭീഷണിയുമായി ഗോപാലകൃഷ്ണൻ
ഇതോടെ ബി ഗോപാലകൃഷ്ണന് പ്രകോപിതനായി അവതാരകന് നേരെ ഭീഷണിയുമായി വന്നു. നിങ്ങള്‍ മാന്യനായത് കൊണ്ടാണ് താന്‍ മാന്യമായ ഭാഷയില്‍ മറുപടി പറഞ്ഞത് എന്നും ഈ ചോദ്യത്തിനുള്ള മറുപടി മാന്യമായിരിക്കില്ലെന്നും അത് തന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നുമാണ് ഗോപാലകൃഷ്ണന് ഭീഷണി മുഴക്കിയത്. ഇതോടെ അഭിലാഷ് ഇടപെട്ടു. ചോദ്യത്തിനുള്ള ഉത്തരം മതിയെന്നും അല്ലാതെ ഭീഷണി വേണ്ടെന്നും അഭിലാഷ് മറുപടി നല്കി.
ഇത് കേരളമാണ്
ഭീഷണി തന്നെയാണെന്ന് കൂട്ടിക്കൊള്ളൂ എന്നായി ഗോപാലകൃഷ്ണന്. അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ ഭയപ്പെടുന്നവരല്ല ഇവിടെ ഉള്ളതെന്നും ഇത് കേരളമാണ് എന്ന് ഗോപാലകൃഷ്ണന് അറിയാത്തത് അല്ലല്ലോ എന്നും അഭിലാഷ് മറുപടി നല്കി. ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങ് ബഹിഷ്ക്കരിച്ചവരുടെ രോമത്തില്‍ പോലും ഒരു അപകടവും സംഭവിക്കാതെ, കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണിതെന്നും അഭിലാഷ് ഓര്‍മ്മപ്പെടുത്തി.
ഭീഷണി കേട്ട് വിറച്ച് പോകില്ല
കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നും അല്ലല്ലോ എന്നാണ് ഇതിന് ഗോപാലകൃഷ്ണന് നല്കിയ മറുപടി. എന്നാല്‍ ബിജെപിക്കാരുടെ ഭീഷണി കേട്ടാല്‍ ആലില പോലെ വിറച്ച് പോകുന്നവരല്ല തങ്ങളെന്നും അത്തരമൊരു ധാരണ ഗോപാലകൃഷ്ണന് വേണ്ടെന്നും അഭിലാഷ് തുറന്നടിച്ചു. ഇങ്ങനെ ബഹളം വെച്ചതല്ലാതെ ഫഹദുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗോപാലകൃഷ്ണന് ഉത്തരം നല്‍കിയതുമില്ല.
എഡിറ്റേഴ്സ് അവർ പൂർണരൂപം
എഡിറ്റേഴ്സ് അവർ ചർച്ച കാണാം
ദേശീയ ചലച്ചിത്ര പുരസ്ക്കാര വിവാദത്തിൽ അതൃപ്തി അറിയിച്ച് രാഷ്ട്രപതി.. പ്രതിക്കൂട്ടിൽ സ്മൃതി ഇറാനി!
വിദേശവനിതയുടെ കൊലപാതകം: പ്രതികൾക്കൊപ്പം കണ്ടൽക്കാട്ടിലേക്ക് മൂന്ന് പേർ? ഇരുട്ടിൽത്തപ്പി പോലീസ്