രക്ഷാപ്രവർത്തനം ഇതുവരേയും കാര്യക്ഷമമല്ല; ഉള്ളത് വളരെ കുറച്ച് സജ്ജീകരണങ്ങള്‍: ലോറിയുടമ മനാഫ്
ബെംഗളൂരു: കർണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവർ അർജുനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍. അർജുനും ലോറിയും മണ്ണിന് അടിയില്‍ അകപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ലോറി ഉടമ മനാഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.
ജിപിഎസ് പ്രകാരം ലോറി എവിടെയാണെന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ ലോറി ഉള്ള സ്ഥലത്തത്തെ മണ്ണ് നീക്കാന്‍ തുടക്കത്തില്‍ രക്ഷാപ്രവർത്തകർ തയ്യാറായിരുന്നില്ല. വളരെ കുറച്ച് സജ്ജീകരണങ്ങള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അവർ ശ്രദ്ധ കൊടുത്തത് ഗതാഗതം പുനഃസ്ഥാപിക്കാനായിരുന്നു. അർജുന്റെ ബന്ധുക്കളും ഞങ്ങളും ലോറി ഉള്ള സ്ഥലം കാട്ടിക്കൊടുത്ത് അവിടെ നിന്ന് മണ്ണ് എടുക്കാന്‍ പറഞ്ഞിട്ടും അവർ തയ്യാറായില്ലെന്നും സംഭവ സ്ഥലത്ത് നിന്നും മനാഫ് പറയുന്നു.

സംഭവ സ്ഥലത്തേക്ക് ഇപ്പോള്‍ ഞങ്ങളെ അടുപ്പിക്കുന്നില്ല. ദുരെ നിന്ന് സംഭവ സ്ഥലം കാണാന്‍ കഴിയും. പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. ഇതേ തുടർന്ന് പുഴയിലെ പരിശോധനയും മണ്ണ് നീക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ ഇടിയാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് പറഞ്ഞാണ് മണ്ണ് നീക്കുന്നത് വൈകിപ്പിച്ചത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും മണ്ണ് ഇടിഞ്ഞിട്ടില്ല.
കേരളത്തില്‍ വലിയ തോതിലുള്ള വാർത്തയായതോടെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടേയുള്ളവർ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ അതിന് അനുസരിച്ചുള്ള കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല. ഹെലികോപ്ടർ ഉള്‍പ്പെടെ എത്തുമെന്ന് കേട്ടു. സർക്കാർ തലത്തില്‍ ഇടപെടല്‍ ഉണ്ടായതിനാല്‍ കൂടുതല്‍ ശക്തമായ നടപടികളും അതിലൂടെ അർജുനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും മനാഫ് കൂട്ടിച്ചേർത്തു.
അതേസമയം, മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അർജുനടക്കം 10 പേരാണെന്നാണ് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നത്. തിരച്ചിലില്‍ ഏഴുപേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കാണാതായ ചിലർ സമീപത്തൂടെ ഒഴുകിപ്പോകുന്ന ഗംഗാവാലി നദിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പുഴയിലും രക്ഷാപ്രവർത്തനം സജീവമാണ്. തിരച്ചിലിനായി നേവിയുടെ സഹായം ഉള്‍പ്പെടെ തേടിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ അറിയിച്ചു.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ 5 പേരും ഒരു കുടുംബത്തിലെ ആളുകളാണ്. മീപത്ത് ചായക്കട നടത്തുന്ന കുടുംബത്തിലെ 8 വയസ്സുള്ള കുട്ടിയടക്കമാണ് മരണപ്പെട്ടത്. കടയുടമ ലക്ഷ്മൺ നായിക്, ഭാര്യ ശാന്തി, മകൻ റോഷന്‍, മകള്‍ അവന്തിക, ലക്ഷമണിന്റെ മാതാപിതാക്കളില്‍ ഒരാള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൂന്ന് പേർ ഡ്രൈവർമാരാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications