കേരളാ ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി; കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകും
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കേരളാ ബാങ്ക് തുടങ്ങാൻ സംസ്ഥാനത്തിന് അനുമതി. അനുമതി നൽകിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളാ ബാങ്ക് യാഥാർത്ഥ്യമായേക്കും. ഒട്ടേറെ പ്രതിഷേധങ്ങളും കടമ്പകളും മറികടന്നാണ് കേരളാ ബാങ്ക് രൂപികരിണത്തിലേക്ക് സർക്കാർ എത്തുന്നത്.
എറണാകുളം ഉപതിരഞ്ഞെടുപ്പ്; എല്ഡിഎഫ് മികച്ച വിജയം നേടുമെന്ന് മനു സി റോയി
സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളാ ബാങ്കായി മാറ്റാനായിരുന്നു സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഒടുവിൽ കേരളാ ബാങ്ക് രൂപികരണത്തെ അനുകൂലിച്ച് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എതിർപ്പ് ശക്തമാക്കിയതോടെ കേരളാ ബാങ്ക് രൂപികരണം വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. ഒടുവിൽ പ്രത്യേക ഓർഡിനൻസിലൂടെയാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്.
ഏഴ് മാസം മുമ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിസർവ് ബാങ്കിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു കേരളാ ബാങ്ക് രൂപികരണം യാഥാർത്ഥ്യമാക്കുമെന്നത്. കേരളാ ബാങ്ക് രൂപികരണത്തോടെ ത്രിതല ബാങ്കിംഗ് മേഖലയിൽ നിന്നും ദ്വിതല മേഖലയിലേക്കാണ് മാറുന്നത്.
സാധാരണക്കാരന് ആധുനിക ബാങ്കിംഗ് അനുഭവം നൽകാൻ കഴിയുന്ന വിധത്തിലാകും കേരളാ ബാങ്ക് രൂപീകരണം എന്നാണ് സർക്കാർ പറയുന്നത്. മറ്റ് പൊതുമേഖലാ ബാങ്കുകൾക്ക് നൽകാൻ കഴിയുന്ന എല്ലാ സേവനങ്ങളും നൽകാൻ സാധിക്കുന്ന തരത്തിലാകും ബാങ്ക് പ്രവർത്തിക്കുക. സഹകരണ ബാങ്കിംഗ് മേഖലയെ കേരളാ ബാങ്കായി മാറ്റുന്നതോടെ വായ്പ പലിശ നിരക്കിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.