രായ്ക്ക് രാമായനം ഉദ്യോഗസ്ഥതലത്തിൽ മോദിയുടെ അഴിച്ച് പണി, 2 ഡസനോളം ഐഎഎസുകാർക്ക് സ്ഥാനചലനം!
ദില്ലി: ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍. ബുധനാഴ്ച രാത്രിയാണ് രണ്ട് ഡസനോളം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ചലനം സംഭവിച്ചത്. കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഫിനാന്‍സ് സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിച്ചു. ഊര്‍ജ വകുപ്പ് സെക്രട്ടറിയായിട്ടാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ നിയോഗിച്ചിരിക്കുന്നത്. അതനു ചക്രബോര്‍ത്തിയാണ് പുതിയ ഫിനാന്‍സ് സെക്രട്ടറി.
ഊര്‍ജ വകുപ്പ് സെക്രട്ടറി സ്ഥാനത്തായിരുന്ന അജയ് കുമാര്‍ ബല്ലയെ ആഭ്യന്തര വകുപ്പിലേക്കാണ് പ്രത്യേക ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുന്നത്. ജൂണ്‍ 31ന് രാജീവ് ഗോബ വിരമിക്കുന്നതോടെ ബല്ല ആഭ്യന്തര സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കും. അതേസമയം ഫിനാന്‍സ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് സുഭാഷ് ചന്ദ്ര ഗാര്‍ഗ് വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഗാര്‍ഗിനെ തരംതാഴ്ത്തലിന് തുല്യമായാണ് ഊര്‍ജ വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. ഫിനാന്‍സ് സെക്രട്ടറിയെ സാധാരണ ആഭ്യന്തര വകുപ്പിലേക്കോ പ്രതിരോധ വകുപ്പിലേക്കോ മാറ്റുകയാണ് പതിവ്. ഇതില്‍ പ്രതിഷേധിച്ചാണ് ഗാര്‍ഗ് വിരമിക്കാനുളള അപേക്ഷ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വകുപ്പിലെ ഏറ്റവും മുതിര്‍ന്ന 5 സെക്രട്ടറിമാരില്‍ ഒരാളാണ് ഗാര്‍ഗ്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളില്‍ ഒരാള്‍ കൂടിയാണ്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപാത്രയെ വ്യവസായ വകുപ്പിലേക്ക് നിയമിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി അന്‍ഷു പ്രകാശിന് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. ആര്‍എസ് ശുക്‌ളയെ പാര്‍ലമെന്ററി കാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറിയായി അനുരാധ മിത്രയേയും ടെക്‌സ്റ്റൈല്‍ വകുപ്പ് സെക്രട്ടറിയായി രവി കപൂറിനേയും നിയമിച്ചു.