മാഹി സ്വദേശിക്ക് കൊറോണ ബാധിച്ചത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ? വീഴ്ച പരിശോധിക്കും
കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് പര്യാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് മരണപ്പെട്ട മാഹി സ്വദേശിക്ക് രോഗം ബാധിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് സൂചന. മരണപ്പെട്ട മഹറൂഫ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. മഹറൂഫും കൊറോണ ബാധിതനായ ചെറുവാഞ്ചേരി സ്വദേശിയും ഒരേ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
ഏപ്രില്‍ ഒന്ന് രണ്ട് മൂന്ന് തീയതികളിലാണ് ഇവര്‍ ഒരുമിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്. ഇവരുടെ റൂട്ട് മാപ്പ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസിലാകുന്നത്. സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കണ്ണൂര്‍ ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
എന്നാല്‍ ഇരുവരും ഒരേ മുറിയില്‍ കഴിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് ബന്ധുക്കളിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ രണ്ടാം തീയതിയാണ് ചെറുവാഞ്ചേരിക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ നിന്ന് അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 31 മുതലാണ് മാഹി സ്വദേശി ഈ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇദ്ദേഹത്തെയും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വിദേശ യാത്രാ ചരിത്രം ഒന്നുമില്ലാത്ത ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇദ്ദേഹം നൂറിലേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും മെഹറൂഫ് പങ്കെടുത്തിരുന്നു.
Recommended Video
പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി.