ആക്രമിക്കപ്പെട്ട നടിയോടടക്കം നിലപാട് മാറ്റാതെ 'അമ്മ', തിരിച്ച് വരണമെങ്കിൽ രാജി വെച്ചവർ അപേക്ഷ നൽകണം!
കൊച്ചി: ആക്രമിക്കപ്പെട്ട നടി അടക്കം താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരോടുളള നിലപാടില്‍ മാറ്റമില്ലാതെ അമ്മ. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും എന്നതടക്കമുളള മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് അമ്മ. എന്നാല്‍ രാജി വെച്ചവര്‍ക്ക് സംഘടനയിലേക്ക് തിരിച്ച് വരവ് എളുപ്പമാകില്ല. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയത്.
'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കേണ്ടതിന് പകരം ആരോപണ വിധേയനായ ദിലീപിനൊപ്പം നില്‍ക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നടിമാരുടെ രാജി. ഇക്കൂട്ടത്തില്‍ ആക്രമിക്കപ്പട്ട നടിയെ പോലും തിരിച്ചെടുക്കാന്‍ അമ്മ ഇതുവരെ തയ്യാറായിട്ടില്ല. തിരിച്ച് വരണമെങ്കില്‍ അപേക്ഷ നല്‍കണം എന്ന നിലപാടിലാണ് അമ്മ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്.
രാജി വെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം അമ്മയുടെ ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. സോഷ്യല്‍ മീഡിയ വഴിയോ മാധ്യമങ്ങള്‍ വഴിയോ അമ്മ നേതൃത്വത്തെ വിമര്‍ശിക്കുന്നതും വിലക്കുന്നു. ഇത്തരം വിമര്‍ശനങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കും എന്നും അമ്മ ഭരണഘടനാ ഭേദഗതിയില്‍ പറയുന്നുണ്ട്.
സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുന്നതിനൊപ്പം അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് നാല് സ്ത്രീകളെ എങ്കിലും ഉള്‍പ്പെടുത്താനും സംഘടനയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വെക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമ്മയുടെ ഭരണഘടനയില്‍ വരുത്തേണ്ട ഈ ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ചര്‍ച്ച ചെയ്യുക.