പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; ചെന്നിത്തല കാണിക്കുന്നത് നന്ദികേട്; പിണറായി
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായി യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനുവമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ പാപ്പരത്വമാണ് പ്രമേയിത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പട്ടികയില്‍ മുഖ്യമന്ത്രിമാരുടെ പേരില്ലെന്നത് ചൂണ്ടിക്കാട്ടി പിടി തോമസ് തടസവാദം ഉന്നയിച്ചെങ്കിലും താന്‍ ചര്‍ച്ചയ്ക്കിടയില്‍ ഡെപ്യൂട്ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് സമയം വാങ്ങിയതാണെന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡോളര്‍ അടങ്ങുന്ന ബാഗ് സ്പീക്കര്‍ കോണ്‍സുലേറ്റിന് കൊടുക്കാന്‍ കൈമാറി എന്ന് പ്രതിപക്ഷ ഉപനേതാവ് ഇവിടെ പറഞ്ഞു. ഇതുവരേയുള്ള ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായ സ്വരമാണ് ഇതിലൂടെ കേട്ടത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് 164 വകുപ്പ് പ്രകാരം മൊഴി കൊടുത്തതില്‍ ഭരണഘടനാ സ്ഥാനത്തുള്ള ആളെ കുറിച്ച് പറയുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. നവംബര്‍ നാലിന് ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച സബ്മിഷൻ കസ്റ്റംസിനെ പുലഭ്യം പറയാൻ ഉപയോഗിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞത് പോലൊന്നും പറഞ്ഞില്ലെങ്കിലും ഒ രാജഗോപാലിനും ഇവരുടെ അതേ വികാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കട് കേസ് വന്നപ്പോള്‍ അതിന്റെ തുടക്കം എവിടെ നിന്ന് തുടങ്ങി എന്നതടക്കമുള്ള കാര്യങ്ങള്‍ ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനെ കുറിച്ചല്ല, ലൈഫ് മിഷനെ കുറിച്ചായിരുന്നു അന്വേഷണം. നിയമസഭയുടെ പ്രത്യേക അവകാശം ലംഘിക്കപ്പെടുന്നുവെന്ന കാര്യമാണ് ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ചത്. ഈ സബ്മിഷനില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ നടത്തുന്ന നീക്കം സഭയോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയായ ആൾ കൊടുത്ത രഹസ്യ മൊഴി ആരെക്കുറിച്ചാണെന്നാണ് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെയായി വിവിധ ഏജന്‍സികള്‍ അവരെ ചോദ്യം ചെയ്തു. ചില ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി. ചിലര്‍ ഇപ്പോഴും അന്വേഷണം തുടരുന്നു. അന്വേഷണം മാസങ്ങള്‍ പിന്നിട്ട ശേഷം കസ്റ്റഡിയുള്ള ഒരു പ്രതിയുടെ മൊഴി എന്ത് തന്നെ ആയാലും വിശുദ്ധമായി എടുക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്നത്തെ ചോദ്യം ചെയ്യലിലൊന്നും ഇല്ലാത്ത കാര്യമാണ് പിന്നീട് 164 സ്റ്റേറ്റ്മെന്റിന്റെ ഭാഗമായി വന്നത്. അതിന്റെ വിശ്വസനീയത എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Recommended Video