നഗരത്തിലെ മൂത്രപ്പുര അടച്ചിട്ട് മാസങ്ങൾ ഏറെ; പരിസരം ദുർഗന്ധ പൂരിതം
വടകര: വടകര പഴയ ബസ്സ് സ്റ്റാന്റിലെ മൂത്രപ്പുര നവീകരണത്തിനായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുറക്കാൻ വൈകുന്നത് പരിസരം മലിനീകരണത്തിനിടയാക്കുന്നു.പലയിടങ്ങളിൽ നിന്നായി വടകര പഴയ ബസ്സ്റ്റാൻഡിൽ എത്തിച്ചേരുന്ന നൂറു കണക്കിന് യാത്രക്കാരും,മോട്ടോർ തൊഴിലാളികളും,വ്യാപാരികളും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മറ്റിടങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. ശുചിത്വ നഗരം, സുന്ദര നഗരം എന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകുമ്പോഴാണ് മാസങ്ങളായി മൂത്രപ്പുര അടച്ചിട്ട് നഗരം മലിനമാക്കിയിരിക്കുന്നത്.
മൂത്രപ്പുര ഇല്ലാതായതോടെ പൊതു ജനങ്ങൾ പരിസര പ്രദേശങ്ങളിൽ കൃത്യം നിർവ്വഹിക്കുന്നത് കാരണം ഇത് വഴിയുള്ള കാൽനട യാത്ര പോലും ദുഷ്ക്കര മായിരിക്കയാണ്. പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് തോന്നിയാല്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിനും സാധിക്കാത്തവര്‍ പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം ചെയ്ത് പരിസരം മലീമസമാക്കിയിരിക്കുകയാണ്. അടുത്തുള്ള കടകളിലും മറ്റും ഉള്ളവര്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ്.
ഇ ടോയിലറ്റ് എന്ന പേരില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പതിനൊന്ന് ലക്ഷം രൂപ ചിലവിൽ രണ്ടു ടോയിലറ്റുകള്‍ പണിതെങ്കിലും ഒരുദിവസം പോലും അത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇതിന്റെ അറ്റകുറ്റപണികൾ നഗരസഭ ഏറ്റെടുത്ത് നടത്താത്തതാണ് ഇ ടോയ്‌ലറ്റ് ഇതേ അവസ്ഥയിൽ നിൽക്കുന്നത്.വൃത്തിയുള്ള, ശുചിത്വമുള്ള നഗരങ്ങള്‍ എന്ന് ആഗ്രഹിച്ചതുകൊണ്ട് മാത്രമാവില്ല. ഭരണാധികാരികള്‍ അതിനായി ഭൌതീക സൗകര്യം ഒരുക്കുകയും, അത് നിലനിര്‍ത്താന്‍ പൊതുസമൂഹം തയ്യാറായാൽ മാത്രമേ വടകര നഗരം സുന്ദര നഗരം എന്ന സ്വപ്നം യാഥാർഥ്യമാകൂ.