മണൽക്കൊള്ള വ്യാപകം; തീരദേശത്ത് റവന്യു സംഘത്തിന്‍റെ മണല്‍വേട്ട,100 ടണ്‍ മണല്‍ കണ്ടുകെട്ടി
മണല്‍ക്കൊള്ള വ്യാപകമായതോടെ തീരദേശത്ത് നടത്തിയ റെയ്‍ഡിൽ 100 ടൺ മണൽ പിടിച്ചെടുത്തു.
തൃക്കരിപ്പൂര്‍: അനധികൃത മണലെടുപ്പ് വ്യാപകമായ തീരദേശമേഖലയില്‍ പൊലീസ് സഹായത്തോടെ റവന്യു സംഘം നടത്തിയ മണല്‍വേട്ടയില്‍ 100 ടണ്‍ മണല്‍ പിടിച്ചെടുത്ത് കണ്ടുകെട്ടി. തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ ആയിറ്റി, മാച്ചിക്കാട്, തെക്കേക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പറമ്പുകളില്‍ നിന്ന് അനധികൃതമായി കുഴിച്ചെടുത്ത് വില്‍പനക്കായി കടത്തികൊണ്ടുപോകാന്‍ സൂക്ഷിച്ചിരുന്ന മണല്‍ റവന്യു സംഘം പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയും പിടിച്ചെടുത്ത മണല്‍ കണ്ടുകെട്ടല്‍ നടപടിയും വൈകിട്ട് വരെ നീണ്ടുനിന്നു. ജെ.സി.ബി.യും ടിപ്പര്‍ ലോറിയും വാടകക്കെടുത്താണ് റവന്യു സംഘം മണല്‍ പിടിച്ചെടുക്കാന്‍ എത്തിയത്. കണ്ടുകെട്ടിയ മണല്‍ തൃക്കരിപ്പൂര്‍ ടൗണിലെ വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ എത്തിച്ചു. അനധികൃത മണലൂറ്റ് പരാതി വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ആര്‍.ഡി.ഒ. സി. ബിജു എന്നിവര്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് റവന്യു ഉദ്യോഗസ്ഥരുടെ സംഘം മണല്‍വേട്ട നടത്തിയത്.
കണ്ണൂര്‍ വിമാനത്താവളം: താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍
ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ്, വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഇ.വി വിനോദ്, ഉദിനൂര്‍ വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് മണല്‍ കടത്ത് പിടികൂടിയത്. ചന്തേര പ്രൊബേഷന്‍ എസ്.ഐ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കലക്ടറുടെ അനുമതിയോടെ പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കും.