വയനാട് മാനന്തവാടിയിൽ വ്യാജരേഖ ചമച്ച റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മാനന്തവാടി: മാനന്തവാടി: വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കേറ്റും തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ വെളളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിള്‍ (55) അറസ്റ്റില്‍. മാനന്തവാടി അഡി.എസ്ഐ അബ്ദുള്ളയും സംഘവും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മുമ്പ് അച്ചടക്ക നടപടിനേരിട്ട വ്യക്തി കൂടിയാണ് അജയന്‍ സിറിള്‍.

മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന പയ്യമ്പള്ളി വില്ലേജിലെ മുഴുപ്പിള്ളില്‍ സുനിത എന്നവരുടെ പേരില്‍ ഓണ്‍ലൈന്‍ ഭൂനികുതി റസീറ്റുംകൈവശാവകാശ സര്‍ട്ടിഫിക്കറ്റും ചിങ്ങമൂല പ്രകാശന്‍ എന്നയാളുടെ പേരില്‍ ഓണ്‍ലൈന്‍ ഭൂനികുതി റസീറ്റും വ്യാജമായി നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമി വില്പന നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് അജയന്‍ സിറിള്‍ അറസ്റ്റിലായത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐ ഷാജു മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയന്‍ സിറിള്‍ അറസ്റ്റിലായത്.
വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്താന്‍ അജയന്‍ സിറിളിന് സഹായം നല്‍കിയ മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ളാര്‍ക്ക് സന്തോഷ് ശിവനാരായണനെയും ഇനി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ രണ്ടു പേരെയും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കളക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പയ്യമ്പള്ളി പുതിയിടത്തെ നികുതി സ്വീകരിക്കാത്ത അഞ്ചേ കാല്‍ സെന്റ് ഭൂമിക്ക് രേഖകള്‍ ഉണ്ടാക്കി വില്‍പ്പന നടത്താന്‍ സഹായിച്ചെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.
ചിങ്ങമൂല പ്രകാശന്റെയും ഭാര്യ സുനിതയുടെയും കൂട്ടുസ്വത്താണിത്. മിച്ചഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പ്രസ്തുത ഭൂമിയുടെ നികുതി 2016- മുതല്‍ സ്വീകരിച്ചിരുന്നില്ല. ഈ ഭൂമിക്ക് നികുതിസ്വീകരിക്കുന്നതിനായാണ് അജയന്‍ സിറിള്‍ വ്യാജരേഖ തയ്യാറാക്കിയത്. വെള്ളമുണ്ടയിലെ ഒരു സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് വ്യാജരേഖയുണ്ടാക്കിയത്. വ്യാജരേഖയുണ്ടാക്കി നല്‍കുന്നതിന് പ്രതിഫലമായി അജയന്‍ സിറിള്‍ അമ്പതിനായിരം രൂപ പ്രതിഫലം കൈപ്പറ്റിയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാനന്തവാടി അഡീഷണല്‍ എസ്.ഐ ഇ. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications