മാലിന്യ പ്രശ്നം: റവല്യൂഷണറി യൂത്ത് ഏറാമല പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു...
വടകര: ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. നിരവധി മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്ന മഴക്കാലത്ത് പോലും യാതൊരു വിധ മുൻകരുതലുമില്ലാതെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും, ഓർക്കാട്ടേരി ടൗണിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ചോറോട് എൻ.സി കനാലിന് അരികിലായി കൂട്ടിയിട്ടിരിക്കുന്ന കാഴ്ച ഗൗരവകരമാണ്.
ദീർഘനാളായി അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ ഉണ്ടാക്കുന്ന ദുർഗന്ധം കാരണം സമീപ പ്രദേശത്ത് കൂടെയുള്ള കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുന്നു. മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനമൊരുക്കുന്നുണ്ടെന്ന പഞ്ചായത്ത് അധികാരികളുടെ ആവർത്തിച്ചുള്ള പ്രഖ്യാപനമല്ലാതെ ആത്മാർത്ഥതയോടെയുള്ള ഇടപെടൽ അതിന് വേണ്ടി ഉണ്ടാവുന്നില്ല എന്നത് വസ്തുതയാണ്. വർഷാവർഷം മഴക്കാല ശുചീകരണം എന്ന പേരിൽ ശുചീകരണ പ്രഹസനം നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിച്ചിടുന്ന സ്ഥിതിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ഇത് തടഞ്ഞതോടെയാണ് മാലിന്യങ്ങൾ സംസ്കരിക്കാതെ നടിന് ഭീഷണിയായി എൻ.സി കനാലിന് സമീപത്തായി കൂട്ടിയിടുന്ന സ്ഥിതി സംജാതമായത്.
ജൂലൈ മാസത്തിൽ ഏറാമല പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം പൂർത്തീകരിക്കുമെന്നും, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ അടിയന്തിരമായി സംസ്കരിക്കുമെന്നും റവല്യൂഷണറി യൂത്ത് പ്രവർത്തകർക്ക് ഏറാമല പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡണ്ടും ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.ടി.കെ.സിബി, ടി.എം.മഹേഷ്, പി.ടി നിഖിൽ, ഒ.കെ. നിഖിൽ, ടി.പി മനീഷ് എന്നിവർ നേതൃത്വം നൽകി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് നേതൃത്വം കലക്ടർക്ക് നേരിട്ട് പരാതി നൽകി