അരി വില കൂടാന്‍ യഥാര്‍ഥ കാരണം ഇതാണ്!! വളംവച്ചത് ഉമ്മന്‍ചാണ്ടി!! 'നനച്ചത്' മോദി!!
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അനാസ്ഥയാണ് അരിവില ഉയരാനുള്ള മുഖ്യ കാരണം
കൊച്ചി: സംസ്ഥാനത്ത് അരിവില റോക്കറ്റ് കണക്കെ കുതിച്ചുയരുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. യഥാര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കീഴിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും മെല്ലപ്പോക്കുമാണ് അരിവില ഇങ്ങനെ വര്‍ധിക്കാനുള്ള പ്രധാന കാരണം. നരേന്ദ്ര മോദിക്കു കീഴിലുള്ള ബിജെപി സര്‍ക്കാരിന്‍റെ അവഗണനയും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
അതിവേഗം ബഹുദൂരമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം. എന്നാല്‍ ചില കാര്യങ്ങളില്‍ ഇതിനു വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അതിലൊന്നാണ് അരി വില വര്‍ധിക്കാനുള്ള കാരണവും. സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് കൊണ്ടു തന്നെയാണ് ഇപ്പോള്‍ കേരളത്തിന്റെ അന്നവും മുട്ടിയിരിക്കുന്നത്.
2013 ജൂലൈ അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയത്. ഡിസംബര്‍ രണ്ടിന് ഈ നിയമം നടപ്പാക്കണമെന്ന് ഉത്തരവുമിറങ്ങി. 2014 ജൂലൈ മുതല്‍ ഇതു സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സര്ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വലിയ വീഴ്ചയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിയത്. അധികാരം ഒഴിയുന്നതുവരെ മുന്‍ഗണനാ/മുന്‍ഗണനേതര പട്ടിക പ്രസിദ്ധീകരിക്കാനും യുഡിഎഫ് സര്‍ക്കാരിനായില്ല.
യുഡിഎഫ് സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിക്കാതിരുന്നതോടെ പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ അപാകതകള്‍ നിറഞ്ഞ താലൂക്ക് തല റാങ്കിങ് റദ്ദാക്കിയ ശേഷം സംസ്ഥാനതല റാങ്കിങ് നടപ്പാക്കുകയും ചെയ്തു. തുടര്‍ന്നു കരട് പട്ടികയും പ്രസിദ്ധീകരിച്ചു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയാല്‍ 2014 ജൂലൈ മുതല്‍ മൂന്നു വര്‍ഷത്തേക്കു ചുരുങ്ങിയ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. പക്ഷെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിഴവ് മൂലം സംസ്ഥാനത്തിനു ഇതു നിഷേധിക്കപ്പെട്ടു.
പ്രതിവര്‍ഷം 14.25 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ഗോതമ്പും മൂന്നു രൂപ നിരക്കില്‍ അരിയും ലഭിച്ചിരുന്നു. പക്ഷെ ഭക്ഷ്യഭദ്രതാ നിയമം യുഡിഎഫ് സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് ഇതേ സാധനത്തിനു യഥാക്രമം 5.40 രൂപയും 6.10 രൂപയും നല്‍കേണ്ടിവന്നു. ഇതേ വില ജൂലൈ മുതല്‍ കൂട്ടിയാല്‍ സംസ്ഥാന സര്‍ക്കാര്‍ 8.30 രൂപയാണ് അധികം നല്‍കേണ്ടിവരിക. ഇത് 2400 കോടി രൂപ സംസ്ഥാനത്തിന് അധികച്ചെലവ് ആവുകയും ചെയ്യും.
ഭക്ഷ്യഭദ്രതാ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ 1.22 കോടി ജനങ്ങള്‍ സൗജന്യ ഭക്ഷണ വിതരണത്തില്‍ നിന്നു പുറത്തായി. ഈ നിയമം വരുന്നതിനു മുമ്പ് 2.76 കോടി ജനങ്ങള്‍ക്കു സൗജന്യമായി ധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നു.
നേരത്തേ പ്രതിവര്‍ഷം 16 ലക്ഷം ടണ്‍ മുതല്‍ 21 ലക്ഷം ടണ്‍ വരെ അരി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ കുറവു വന്നു. 14.25 ലക്ഷം ടണ്ണാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അരിവിഹിതം കുറച്ചതും സംസ്ഥാനത്തെ അരിവില കൂടാന്‍ മറ്റൊരു കാരണമായി.