ദിലീപിന്റെ വഴിയേ ബിനീഷും, അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ ഭിന്നത, ഇടത് എംഎൽഎമാരെന്ന് സൂചന
കൊച്ചി: ബിനീഷ് കോടിയേരി അറസ്റ്റിലായ ബെംഗളൂരു ലഹരി മരുന്ന് കേസ് മലയാള സിനിമയേയും പിടിച്ച് കുലുക്കുകയാണ്. മലയാള സിനിമാ രംഗത്തേക്കും കേസിലെ അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
താരസംഘടനയായ അമ്മയിലെ അംഗമാണ് നടന്‍ കൂടിയായ ബിനീഷ് കോടിയേരി. മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതോടെ ബിനീഷ് വിഷയം അമ്മ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തില്‍ ഭിന്നതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ
പുറത്താക്കലും തിരിച്ചെടുക്കലും
നടിയെ ആക്രമിച്ച കേസില്‍ അമ്മ ട്രഷറര്‍ ആയിരുന്ന ദിലീപിനെ സംഘടനയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നായിരുന്നു പുറത്താക്കിയത്. ഇതിനെതിരെ സംഘടനയ്ക്കുളളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് അമ്മ ജനറല്‍ ബോഡി യോഗം ദിലീപിനെ തിരിച്ചെടുത്തതും വന്‍ വിവാദമായി. ഒടുവില്‍ ദിലീപ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കുകയായിരുന്നു..
ബൈലോ പരിഷ്‌ക്കരിച്ചു
ഈ വിവാദങ്ങള്‍ക്കൊടുവില്‍ അമ്മ ബൈലോ പരിഷ്‌ക്കരിക്കുകയുണ്ടായി. ഇത് പ്രകാരം എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം ആണുളളത്. പുറത്താക്കാനുളള അധികാരം അമ്മ ജനറല്‍ ബോഡിക്കാണ്. ദിലീപിനെ പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിക്ക് എതിരെയും അമ്മ സംഘടന നടപടികളിലേക്ക് നീങ്ങുകയാണ്.
അമ്മ ചര്‍ച്ച ചെയ്യും
ബിനീഷ് കോടിയേരിക്ക് അമ്മയില്‍ ആജീവനാന്ത അംഗത്വമാണുളളത്. മാത്രമല്ല സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ സംഘടനയുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലും ബിനീഷ് കോടിയേരിയുണ്ട്. ഈ സാഹചര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിനീഷ് കോടിയേരി വിഷയം ചര്‍ച്ച ചെയ്യും എന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരിക്കുന്നത്.
നേതൃത്വത്തില്‍ ഭിന്നത
ദൃശ്യം ഷൂട്ടിംഗിലുളള പ്രസിഡണ്ട് മോഹന്‍ലാലിന് കൂടി സൗകര്യമുളള തിയ്യതി നോക്കിയാവും അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുക. എന്നാല്‍ ബിനീഷ് കോടിയേരിക്ക് എതിരെ ഉടന്‍ നടപടി എടുക്കുന്നതില്‍ അമ്മ നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനെ പുറത്താക്കുന്നതില്‍ ഇടത് എംഎല്‍എമാര്‍ക്കാണ് വിയോജിപ്പെന്നാണ് സൂചന.
നടപടി വൈകുന്നു
അമ്മ സംഘടനയില്‍ രണ്ട് ഇടത് എംഎല്‍എമാരായ നടന്മാരാണുളളത്. കൊല്ലത്ത് നിന്നുളള സിപിഎം എംഎല്‍എയായ നടന്‍ മുകേഷും സര്‍ക്കാരിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറും. രണ്ട് പേരും അമ്മയുടെ വൈസ് പ്രസിഡണ്ടുമാരാണ്. ഇവരുടെ നിലപാട് കാരണമാണ് ബിനീഷിനെതിരായ നടപടി വൈകുന്നത് എന്നാണ് ആക്ഷേപം.
തിടുക്കം കൂട്ടേണ്ടിതില്ല
ബിനീഷ് കോടിയേരിയെ സസ്‌പെന്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുന്നതായ നടപടിക്ക് തിടുക്കം കൂട്ടേണ്ടിതില്ല എന്നാണ് ഇവരുടെ നിലപാട് എന്നാണ് സൂചന. അതേസമയം അമ്മ ഉടനെ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരണം എന്നാണ് സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ജഗദീഷും അടക്കമുളളവര്‍ നിലപാടെടുത്തിരിക്കുന്നത്.
അമ്മ എക്സിക്യൂട്ടീവ് ചേരും
ജയസൂര്യ, ആസിഫലി, അജു വര്‍ഗീസ്, ടിനി ടോം, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍, ബാബുരാജ് എന്നിവരാണ് അമ്മ എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍. 2005 മുതല്‍ ബിനീഷ് കോടിയേരി മലയാള സിനിമയില്‍ സജീവമാണ്. 2009 മുതല്‍ അമ്മയില്‍ അംഗത്വമുണ്ട്. ലയണ്‍, ഒപ്പം, ബല്‍റാം വേഴ്‌സസ് താരാദാസ് പോലുളള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Recommended Video