സുരേന്ദ്രനെതിരെ ബിജെപിയിൽ കലാപം! സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കില്ലെന്ന് നേതാക്കൾ!
Recommended Video
തിരുവനന്തപുരം: 6 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ബിജെപിക്ക് പുതിയ അധ്യക്ഷനുണ്ടായിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ കേരള ബിജെപിയെ നയിക്കാന്‍ തെരഞ്ഞെടുത്തത് കേന്ദ്ര നേതൃത്വമാണ്. എന്നാല്‍ തുടക്കം തന്നെ സുരേന്ദ്രന് കല്ലുകടിയാണ്.
ബിജെപിക്കുളളില്‍ കെ സുരേന്ദ്രന് എതിരെ കലാപം ഉയര്‍ന്നു കഴിഞ്ഞു. സുരേന്ദ്രന് കീഴില്‍ തുടരാനാകില്ല എന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഇത് പുതിയ വെല്ലുവിളി ആയിരിക്കുകയാണ്.
പിടിമുറുക്കി മുരളീധര പക്ഷം
കേരള ബിജെപിയില്‍ മുരളീധര പക്ഷം പിടിമുറുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കെ സുരേന്ദ്രന് ലഭിച്ച അധ്യക്ഷ പദവി. സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന് വന്‍ ചരട് വലികള്‍ തന്നെ നടത്തിയിട്ടുണ്ട്. ശബരിമല സമരത്തിലെ നേതാവ് എന്ന പ്രതീതിയുണ്ടാക്കിയതും അതോടെ ആര്‍എസ്എസ് പിന്തുണച്ചതും സുരേന്ദ്രന് ബോണസായി.
ബിജെപിയിൽ അടി തുടങ്ങി
ദേശീയ നേതൃത്വമാണ് കഴിഞ്ഞ ദിവസം സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതിന് പിന്നാലെ ബിജെപിയില്‍ അടി തുടങ്ങിക്കഴിഞ്ഞു. പൂര്‍ണമായും തഴയപ്പെട്ട കൃഷ്ണദാസ് പക്ഷത്തെ നേതാക്കളാണ് സുരേന്ദ്രന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത്. ജനറല്‍ സെക്രട്ടറിമാരായ എംടി രമേശും എഎന്‍ രാധാകൃഷ്ണനും കൃഷ്ണദാസ് പക്ഷക്കാരാണ്.
സുരേന്ദ്രന് കീഴിൽ പണിയെടുക്കില്ല
ഈ രണ്ട് നേതാക്കളും സുരേന്ദ്രന് കീഴില്‍ പാര്‍ട്ടിയിലെ ജനറല്‍ സെക്രട്ടറിമാരായി തുടരില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനുളള നീക്കത്തിലാണ്. ഇരുവരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. പുതിയ പ്രസിണ്ടായ സ്ഥിതിക്ക് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കേണ്ടതുണ്ട്. കൃഷ്ണദാസ് പക്ഷത്തെ ഈ പ്രമുഖരെ സുരേന്ദ്രന് തന്റെ കമ്മിറ്റിയില്‍ നിലനിര്‍ത്തുമോ എന്ന സംശയം നിലനില്‍ക്കേയാണ് നേതാക്കള്‍ ഒരു മുഴം മുന്നേ എറിഞ്ഞത്.
കൃഷ്ണദാസ് ഗ്രൂപ്പിന് അതൃപ്തി
സുരേന്ദ്രനെ അധ്യക്ഷനാക്കുകയാണെങ്കില്‍ എംടി രമേശിന് മറ്റെന്തിലും പദവി നല്‍കണം എന്ന ആവശ്യം കൃഷ്ണദാസ് വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം അത് പരിഗണിച്ചിട്ടില്ല എന്നതും കൃഷ്ണദാസ് ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നു. രമേശിനും രാധാകൃഷ്ണനും ഒപ്പം മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്റെ കാര്യവും സംശയത്തിലാണ്. ഒരു ഗ്രൂപ്പിന്റെയും ആളല്ലാത്ത ശോഭാ സുരേന്ദ്രനേയും അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു.
ശോഭാ സുരേന്ദ്രൻ കേന്ദ്രത്തിലേക്ക്
ശോഭാ സുരേന്ദ്രനെ മഹിളാ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. എഎന്‍ രാധാകൃഷ്ണനെ നേതൃത്വം അനുനയിപ്പിച്ചേക്കും. എംടി രമേശിന് ദേശീയ നിര്‍വ്വാഹക സമിതിയില്‍ അംഗത്വം നല്‍കാനും സാധ്യതയുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സംസ്ഥാന നേതാക്കളില്‍ കൂടുതല്‍ പേരും പിന്തുണച്ചത് എംടി രമേശിനെ ആയിരുന്നു. അഭിപ്രായ വോട്ടെടുപ്പിലും എംടി രമേശ് മുന്നിലെത്തി.
ഭൂരിപക്ഷം രമേശിന്
കുമ്മനം രാജശേഖരന്, പിഎസ് ശ്രീധരന് പിളള, ഒ രാജഗോപാല്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളും എംടി രമേശിന് ഒപ്പമായിരുന്നു. മാത്രമല്ല ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ ഒഴികെ ഉളളവയെല്ലാം കൃഷ്ണദാസ് പക്ഷത്തിനൊപ്പമാണ്. മാത്രമല്ല ആര്‍എസ്എസിലെ ഒരു വിഭാഗത്തിന് സുരേന്ദ്രനോട് താല്പര്യവും ഇല്ലായിരുന്നു. എന്നാല്‍ വി മുരളീധരന്റെ സ്വാധീനം കെ സുരേന്ദ്രനെ തുണച്ചു.
പുതിയ ടീമുണ്ടാക്കണം
എന്നാല്‍ പാര്‍ട്ടിക്കുളളില്‍ പിന്തുണ കുറയുന്നത് കെ സുരേന്ദ്രന് മുന്നോട്ടുളള നീക്കങ്ങളില്‍ വന്‍ വെല്ലുവിളിയാകും. ഗ്രൂപ്പ് പോരുകള്‍ സുരേന്ദ്രന് കാര്യങ്ങള്‍ കടുപ്പമാക്കും എന്നുറപ്പാണ്. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ സുരേന്ദ്രന് പുതിയ ടീമിനെ വാര്‍ത്തെടുക്കേണ്ടതായി വരും. സി ശിവന് കുട്ടി, കൃഷ്ണകുമാര്‍, നാഗേഷ്, സുധീര്‍ അടക്കമുളളവരെ പുതിയ സംസ്ഥാന കമ്മിറ്റിയില്‍ സുരേന്ദ്രന് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.