രാഹുൽ ഗാന്ധിയുടെ പേരിൽ ബിജെപിയിൽ പൊട്ടിത്തെറി! തുഷാർ ദില്ലിയിൽ കളിച്ചു, നേതാക്കൾ ഒന്നുമറിഞ്ഞില്ല!
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന വയനാടിന് പൊടുന്നനെയാണ് സ്റ്റാര്‍ പദവി ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന മണ്ഡലമായി വയനാട് മാറിയിരിക്കുന്നു.
സിപിഎമ്മിനും ബിജെപിക്കും കടുത്ത വെല്ലുവിളിയാണ് കേരളത്തിലേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവ്. സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ നേരിടും എന്നാണ് സിപിഎം നിലപാട്. അതേസമയം രാഹുലിന്റെ വരവ് ബിജെപിയെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
കടുത്ത എതിരാളി വേണം
എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് ബിജെപി നല്‍കിയ 5 സീറ്റുകളിലൊന്നാണ് വയനാട്. ബിജെപിക്ക് യാതൊരു വിധത്തിലുളള വിജയപ്രതീക്ഷയും ഇല്ലാത്ത മണ്ഡലം. കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായ വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ തന്നെ കടുത്ത എതിരാളിയെ ഇറക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.
സീറ്റ് വിട്ടുകൊടുക്കില്ല
എന്നാല്‍ സീറ്റ് ബിജെപിക്ക് വിട്ട് കൊടുക്കാന്‍ സാധിക്കില്ലെന്ന് ബിഡിജെഎസ് നിലപാടെടുത്തു. വ്യവസായിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ആന്റോ അഗസ്റ്റിനെ ആയിരുന്നു ആദ്യം സ്വതന്ത്രനായി മത്സരിപ്പിക്കാനുളള തീരുമാനം. എന്നാല്‍ സീറ്റ് വിറ്റുവെന്ന ആരോപണം ബിഡിജെഎസിന് നേരെ ഉയര്‍ന്നു.
വയനാട് സീറ്റ് ഏറ്റെടുക്കണം
ഇതോടെ ആന്റോയെ മാറ്റി പാര്‍ട്ടി നേതാവ് പൈലി വാത്യാട്ടിനെ ഇറക്കി. പ്രചാരണവും തുടങ്ങി. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബിഡിജെഎസില്‍ നിന്നും വയനാട് സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം ബിജെപിക്കുളളില്‍ ശക്തമായി.
പ്രമുഖരുടെ പേരുകൾ
2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിച്ചത് പിആര്‍ രശ്മില്‍ നാഥാണ്. കിട്ടിയ വോട്ട് വെറും 80,000 മാത്രം. അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനി, കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ വയനാട്ടിലേക്ക് പറഞ്ഞ് കേട്ടു.
ഈസി വാക്കോവർ കൊടുക്കരുത്
ബിജെപി സീറ്റ് ഏറ്റെടുക്കുമെന്ന് തന്നെ അവസാന നിമിഷം വരെ സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചു. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഈസി വാക്കോവർ കൊടുക്കരുത് എന്നതായിരുന്നു പാർട്ടിക്കുളളിലെ ആവശ്യം. എന്നാല്‍ തുഷാര്‍ വെള്ളാപ്പളളി കളി ദില്ലിയില്‍ കളിച്ചു. അമിത് ഷായുമായി നേരിട്ടായിരുന്നു തുഷാര്‍ വെള്ളാപ്പളളിയുടെ ചര്‍ച്ചകള്‍. ഒടുവില്‍ വയനാട് സീറ്റും ഉറപ്പിച്ചു.
രാഹുൽ ജയിച്ച് കയറും
കേരളത്തിലെ നേതാക്കളെ ഇതിലൊന്നും ഇടപെടീച്ചതുമില്ല. ആരും കാര്യങ്ങള്‍ അറിഞ്ഞതുമില്ല. തുഷാര്‍ വെള്ളാപ്പളളിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി അമിത് ഷാ പ്രഖ്യാപിച്ചതോടെ സംസ്ഥാന ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്. ബിജെപിക്ക് തന്നെ സ്വാധീനമില്ലാത്ത വയനാട്ടില്‍ ബിഡിജെഎസിന് വോട്ട് നന്നായി കുറയുമെന്നാണ് നേതൃത്വം കരുതുന്നത്. രാഹുൽ പുല്ല് പോലെ ജയിച്ച് കയറുകയും ചെയ്യും.
അമർഷം പുകയുന്നു
മാത്രമല്ല തങ്ങളുടെ ആവശ്യം പരിഗണിക്കാതെ തുഷാറിനെ മത്സരിപ്പിക്കുന്നതിലും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തിയുണ്ട്. വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലും അമര്‍ഷം പുകയുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിയിലെ ശക്തനായ എതിരാളി തന്നെ വേണമായിരുന്നു എന്നാണ് ബിജെപിയിലെ പൊതുവികാരം.
ഒന്നിൽ നിന്ന് തുടങ്ങണം
തൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പളളി തയ്യാറായത് അമിത് ഷായും ബിജെപി നേതൃത്വവും കടുത്ത സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ്. തൃശൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. തുഷാര്‍ വയനാട്ടിലെത്തുന്നതോടെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത് അടക്കം പ്രവര്‍ത്തനങ്ങള്‍ ഒന്നില്‍ നിന്ന് ബിജെപിക്ക് തുടങ്ങണം എന്നതും സംസ്ഥാന ഘടകത്തെ അലോസരപ്പെടുത്തുന്നു.
തുഷാറിന് പകരമാര്
തൃശൂർ ഇത്തവണ ബിജെപിക്ക് പ്രതീക്ഷയുളള മണ്ഡലങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ തൃശൂരിൽ ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പിഎസ് ശ്രീധരൻ പിളളയുടെ പേര് തൃശൂരിൽ ഉയർന്ന് കേട്ടിരുന്നുവെങ്കിലും സുരേഷ് ഗോപിക്കാണ് സാധ്യത കൂടുതൽ. സുരേഷ് ഗോപിയെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
പ്രതീക്ഷകൾക്ക് മങ്ങൽ
ഇക്കുറി കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അക്കൌണ്ട് തുറക്കാനുളള കഠിന പരിശ്രമത്തിലാണ്. ശബരിമലയുടെ പേരിലാണ് ബിജെപിയുടെ വോട്ട് പിടുത്തം. എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. രാഹുൽ പ്രഭാവത്തിൽ ബിജെപി കേരളത്തിൽ അപ്പാടെ മുങ്ങിപ്പോകാനും സാധ്യതയുണ്ട്.
മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ