പാലായിൽ പിസി ജോർജിന്റെ പാലം വലിച്ച് ബിജെപി, സ്ഥാനാർത്ഥിയായി ഷോൺ ജോർജ് വേണ്ട
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായിരുന്നപ്പോള്‍ ജോസ് കെ മാണിയെ വളര്‍ത്തുന്ന കെഎം മാണിയുടെ മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി എതിര്‍ത്ത നേതാവാണ് പിസി ജോര്‍ജ്. എന്നാല്‍ സ്വന്തം പാര്ട്ടിയുണ്ടാക്കിയപ്പോള് പിസി ജോര്‍ജും മാണിയുടെ വഴി തന്നെ തിരഞ്ഞെടുപ്പു.
എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മാറിയ ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ ചെയര്‍മാനായ മകന് ഷോണ്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുളള തത്രപ്പാടിലാണ് പിസി ജോര്‍ജ്. പാല സീറ്റിലാണ് പിസിയുടെ കണ്ണ്. എന്നാണ് സീറ്റ് കൊടുക്കാന്‍ ബിജെപി തയ്യാറല്ല. ഇതോടെ തുടക്കത്തില്‍ തന്നെ മുന്നണിയില്‍ കല്ലുകടിയായിരിക്കുകയാണ്.
പിസി ജോര്‍ജിന്റെ സഹായം
എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേണ്ടെന്ന് വെച്ച പിസി ജോര്‍ജിനും കൂട്ടര്‍ക്കും ഒടുവില്‍ രാഷ്ട്രീയ അഭയം നല്‍കിയത് ബിജെപി നയിക്കുന്ന എന്‍ഡിഎ ആണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളുടെ ഒരു ഭാഗമാണ് പിസി ജോര്‍ജ് വഴി ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. പത്തനംതിട്ടയില്‍ അടക്കം പിസി ജോര്‍ജിന്റെ സഹായം ഗുണം ചെയ്തുവെന്ന് ബിജെപി കരുതുന്നു.
ഭാവി സുരക്ഷിതമാക്കാൻ
അതേസമയം പിസി ജോര്‍ജിനെ സംബന്ധിച്ച് കേരള രാഷ്ട്രീയത്തില്‍ നിലനില്ക്കാനുളള ചവിട്ട് പടിയാണ് എന്‍ഡിഎ. തന്റെയും മകന്റെയും രാഷ്ട്രീയ ഭാവി പിസിക്ക് സുരക്ഷിതമാക്കേണ്ടതുണ്ട്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലാ സീറ്റ് അനാഥമായി കിടക്കുകയാണ്.
ഷോണിന് വേണ്ടി പാലാ
പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ കുത്തക സീറ്റായ പാലായില്‍ ഇത്തവണ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജ് ആഗ്രഹിക്കുന്നത്. പാലാ സീറ്റ് ആവശ്യപ്പെടും എന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
മുന്നണിയിൽ തർക്കം
ഇതേച്ചൊല്ലി ജനപക്ഷവും ബിജെപിയും തമ്മില്‍ മുന്നണിയില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാണ് എന്നാണ് കോട്ടയം ബിജെപി ജില്ലാ കമ്മിറ്റിയുടെ നിലപാട്.
സീറ്റ് വിട്ട് കൊടുക്കില്ല
പാലാ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്നാണ് ബിജെപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് പാലായില്‍ വിജയ പ്രതീക്ഷയുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ നിന്ന് തന്നെ വേണം എന്നതാണ് ജില്ലാ ഘടകത്തിന്റെ വികാരം. മകനെ എംഎല്‍എയാക്കാനുളള പിസി ജോര്‍ജിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
5000 വോട്ട് മാത്രം
പാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കണം എന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് എന്നാണ് ജില്ലാ പ്രസിഡണ്ടായ എന്‍ ഹരിയുടെ പ്രതികരണം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി ആയിരുന്നു. നേരത്തെ പാലായില്‍ അയ്യായിരം വോട്ടാണ് ബിജെപി ഉണ്ടായിരുന്നത്.
25000ത്തിലേക്ക് ഉയര്‍ന്നു
2004ല്‍ പിസി തോമസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ 20000 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 25000ത്തിലേക്ക് ഉയര്‍ന്നു.. അതുകൊണ്ട് തന്നെ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കേണ്ടതില്ല എന്നാണ് ബിജെപി ജില്ലാ ഘടകം വിലയിരുത്തുന്നത്.
പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കി
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാലാ മണ്ഡലത്തില്‍ ബിജെപി പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കഴിഞ്ഞു എന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം ജനപക്ഷത്തിന് സീറ്റ് നല്‍കണം എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ അത് തങ്ങള്‍ അംഗീകരിക്കുമെന്നും ബിജെപി ജില്ലാ ഘടകം വ്യക്തമാക്കി.
മൂന്നാമത്തെ എംഎൽഎ
ഷോണ്‍ ജോര്‍ജ് മത്സരിച്ച് വിജയിക്കുകയാണ് എങ്കില്‍ ഒ രാജഗോപാലിനും പിസി ജോര്‍ജിനും ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് ഒരു എംഎല്‍എ കൂടിയുണ്ടാകും. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മറ്റൊരാളാണ് മത്സരിക്കുന്നതെങ്കില്‍ ജയസാധ്യത കുറവാണ് എന്നാണ് ജനപക്ഷം വിലയിരുത്തുന്നത്.
എന്‍ഡിഎയ്ക്കുളളില്‍ തര്‍ക്കമില്ല
അതേസമയം പാലാ സീറ്റ് സംബന്ധിച്ച് എന്‍ഡിഎയ്ക്കുളളില്‍ തര്‍ക്കമില്ലെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. ബിജെപിക്കോ ജനപക്ഷത്തിനോ തനിച്ച് പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാനോ തീരുമാനമെടുക്കാനോ സാധിക്കില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
കയ്യിലുളളതിൽ 100 സീറ്റോളം പോകും! 23ന് ശേഷം വൻ ട്വിസ്റ്റ്! ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ
ബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി