എൻഡിഎ വിടാൻ ബിഡിജെഎസ്, പോകുന്നെങ്കിൽ പോട്ടെയെന്ന് ബിജെപി, ഒരു ഗുണവും പാർട്ടിക്കില്ല!
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടരികിലെത്തി നില്‍ക്കേ ബിജെപി-ബിഡിജെഎസ് ബന്ധം വഷളാകുന്നു. മുന്നണിയില്‍ ചേരുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതിലാണ് ബിഡിജെഎസിനുളളില്‍ അമര്‍ഷം പുകയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇടതുപക്ഷത്തിന് വോട്ട് മറിച്ചു എന്നാരോപിക്കുന്ന ബിജെപിയിലും അതൃപ്തിയുണ്ട്.
ബിഡിജെഎസ് കൂടെ ഇല്ലെങ്കിലും വലിയ നഷ്ടമൊന്നും സംഭവിക്കാനില്ല എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. അതുകൊണ്ട് തന്നെ ബിഡിജെഎസിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി വലിയ താല്പര്യവും കാണിക്കുന്നില്ല. ഇതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തുഷാറും കൂട്ടരും ഇടത്തോട്ടോ അതോ വലത്തോട്ടോ ആണോ ചാടുക എന്നതാണ് ഇനി അറിയേണ്ടത്.
പാലായിൽ പ്രത്യുപകാരം
ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടപ്പൂജ്യമായി മാറിയ ബിജെപിക്ക് പാലായിലും നാണക്കേട് മാത്രമായിരുന്നു ബാക്കി. 2016ല്‍ കിട്ടിയ വോട്ട് പോലും ഇക്കുറി ബിജെപിക്ക് പാലായില്‍ ലഭിച്ചില്ല. ദുബായില്‍ കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പളളിയെ പിണറായി വിജയന് സഹായിച്ചതിന് പാലായില്‍ ബിഡിജെഎസ് പ്രത്യുപകാരം ചെയ്തു എന്നാണ് ബിജെപി ആരോപിക്കുന്നത്. നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോന്നിയും അരൂരും ബിഡിജെഎസ് വോട്ടുകള്‍ നിര്‍ണായകമാണ്.
പ്രത്യേക നേട്ടമില്ല
എന്നാല്‍ ബിഡിജെഎസിനെ മുന്നണിയില്‍ എടുത്തത് കൊണ്ട് ഇതുവരെ തങ്ങള്‍ക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമാണ് അതിന് ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ബിജെപി. വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാതെ പ്രചാരണത്തില്‍ സഹകരിക്കില്ല എന്നതായിരുന്നു നിലപാട്.
തനിച്ച് പ്രചാരണം നടത്തി ബിജെപി
ഭീഷണിക്ക് വഴങ്ങാതെ ബിജെപി തനിച്ച് തന്നെ പ്രചാരണം നടത്തി. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിഎസ് ശ്രീധരന് പിളളയ്ക്ക് 35,270 വോട്ടുകളാണ് ലഭിച്ചത്. 2016ലേതിനേക്കാള്‍ 7412 വോട്ടുകള്‍ കുറവായിരുന്നു അത്. 2016ല്‍ ബിഡിജെഎസ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വോട്ട് കുറഞ്ഞത് ബിഡിജെഎസിന്റെ നിസ്സഹകരണം കാരണമല്ലെന്ന് ബിജെപി നേതൃത്വം വിലയിരുത്തി.
വീണ്ടും സമ്മർദ്ദ തന്ത്രം
മുന്നണിയില്‍ പിന്നീടും തര്‍ക്കങ്ങള്‍ തുടരുക തന്നെ ചെയ്തു. രാജ്യസഭാ അംഗത്വം അടക്കമുളള ആവശ്യങ്ങള്‍ ബിഡിജെഎസ് നിരന്തരം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലടക്കം ഉന്നയിച്ചു. ഒടുവില്‍ സ്പൈസെസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം ബിഡെജെഎസിന് താല്‍ക്കാലിക ആശ്വാസമെന്നോണം ബിജെപി നല്കി. വീണ്ടും തിരഞ്ഞെടുപ്പ് വന്നതോടെ ബിഡിജെഎസ് സമ്മര്‍ദ്ദ തന്ത്രം പുറത്ത് എടുത്തിരിക്കുകയാണ്.
ബിജെപി അമർഷത്തിൽ
തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റായ അരൂരില്‍ ബിഡിജെഎസ് ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. എന്ന് മാത്രമല്ല ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ പ്രചാരണത്തിന് ബിഡിജെഎസ് നേതാക്കള്‍ സജീവമായി ഇറങ്ങുന്നുമില്ല. ഇത് ബിജെപിയെ അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. കോന്നിയില്‍ ഈഴവ വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍ ബിഡിജെഎസ് പിന്തുണ കൂടാതെ തന്നെ കെ സുരേന്ദ്രന് ഈഴവ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍.
മാറ്റത്തിന്റെ സൂചന
ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തുഷാര്‍ വെള്ളാപ്പളളി ദില്ലിയില്‍ പോയി അമിത് ഷാ അടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിഡിജെഎസിന് കാര്യലാഭം ഉണ്ടായില്ല. പാലായിലെ വോട്ട് മറിക്കല്‍ ആരോപണം കൂടി വന്നതോടെ ബിഡിജെഎസിനോട് ബിജെപിക്ക് പൂര്‍ണമായും താല്പര്യം ഇല്ലാതായിക്കുന്നു. വെള്ളാപ്പളളി നടേശന് നിരന്തരം പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പുകഴ്ത്തുന്നത് മാറ്റത്തിന്റെ സൂചനയായാണ് ബിജെപി കണക്കാക്കുന്നത്.
ഇടത്തോട്ടോ വലത്തോട്ടോ
അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടമൊന്നും ഉണ്ടാക്കിത്തരാത്ത ബിഡിജെഎസിനെ മുന്നണിയില്‍ വെച്ച് പൊറുപ്പിക്കേണ്ട എന്നാണ് ബിജെപി കരുതുന്നത്. ബിഡിജെഎസ് മുന്നണി വിടുകയാണെങ്കില്‍ വിട്ടോട്ടെ എന്നാണ് ബിജെപിയുടെ നിലവിലെ നിലപാട്. മുന്നണി വിട്ടാല്‍ എല്‍ഡിഎഫിലേക്കോ അതോ യുഡിഎഫിലേക്കോ ബിഡിജെഎസ് ചേക്കേറും എന്നുറുപ്പാണ്. ബിഡിജെഎസിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ഇടതിനും വലതിനും ഒരുപോലെ താല്പര്യവും ഉണ്ട്.