പൃഥ്വിരാജിനൊപ്പം രഞ്ജി പണിക്കരും! ഇത് മാറ്റത്തിന്റെ തുടക്കം.. അഭിനന്ദനവുമായി റിമ കല്ലിങ്കൽ
കൊച്ചി: മലയാള സിനിമ എത്രത്തോളം സ്ത്രീ വിരുദ്ധമാണ് എന്ന തുറന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ്. സിനിമയ്ക്കും അകത്തും പുറത്തും സിനിമാ സംഘടനകളിലും എത്രത്തോളും പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയുമാണ് എന്നത് തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നു. ഇത് തുറന്ന് കാട്ടുന്നവരെ തെറിവിളിച്ചും അശ്ലീലം പറഞ്ഞും നിശബ്ദരാക്കാം എന്ന ഘട്ടമൊക്കെ കടന്ന് പോയിരിക്കുന്നു.
മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പാര്‍വ്വതി ഇപ്പോഴും ആക്രമിക്കപ്പെടുന്നു. ഒരു തിരുത്തല്‍ വേണമെന്ന് തോന്നുകയെങ്കിലും ചെയ്തത് പൃഥ്വിരാജിന് മാത്രമാണ്. എന്നാലിപ്പോള്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും ആ നിരയിലേക്ക് വന്നിരിക്കുന്നു.

ഇത് മാറ്റത്തിന്റെ തുടക്കം
തന്റെ സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധവും ജാതീയവുമായ സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്ന രഞ്ജി പണിക്കരെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍. രഞ്ജി പണിക്കരുടെ ഈ നിലപാട് ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് റിമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ആ തിരുത്തലിന് നന്ദി
ഇത്രയും നാള്‍ നമ്മളെ പഠിപ്പിച്ചതില്‍ നിന്നും മാറി പുതിയൊരു കാഴ്ചപ്പാടിനെ സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല, അതിന് തീര്‍ച്ചയായും ധൈര്യം വേണം. ആ തിരുത്തലിന് രഞ്ജി പണിക്കര്‍ക്ക് നന്ദി. അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലകളും വീണ്ടും വീണ്ടും ചരിത്രത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുക തന്നെ വേണമെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

കാലത്തെ പ്രതിഫലിപ്പിക്കുന്നു
എല്ലാ കലകളും പ്രതിഫലിപ്പിക്കുന്നത് നാം ജീവിക്കുന്ന കാലത്തെയാണ്. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന കലയുണ്ടാവട്ടെ. വരുന്ന തലമുറകളും ആദരിക്കുന്ന കലാരൂപങ്ങളുണ്ടാകട്ടെ എന്നാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പഴയകാല സിനിമകളിലെ സ്ത്രീ വിരുദ്ധതയില്‍ രഞ്ജി പണിക്കര്‍ കുറ്റബോധം തുറന്ന് പറഞ്ഞത്.

നീ വെറും പെണ്ണാണ്
ലേലം, ദ കിംഗ് പോലുള്ള സിനിമകളിലെ സംഭാഷണങ്ങൾ കടുത്ത സ്ത്രീ വിരുദ്ധതയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളവയാണ്. ദ കിംഗിലെ നീ വെറും പെണ്ണാണ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗ് ഫെമിനിസ്റ്റ് വിരുദ്ധർ ഇന്നും ആഘോഷമാക്കുന്നതാണ്. സിനിമയിൽ നിന്നും സ്ത്രീ വിരുദ്ധത ഒഴിവാക്കണം എന്നാണ് പാർവ്വതി അടക്കമുളള നടിമാർ ആവശ്യപ്പെടുന്നത്. അത്തരം സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു നടൻ പൃഥ്വിരാജാണ്.

ഇപ്പോൾ അലോസരപ്പെടുത്തുന്നു
അതിന് പിന്നാലെയാണ് രഞ്ജി പണിക്കരുടേയും തിരുത്ത്. ഒരു കാലത്ത് കണ്ട് കൈയ്യടിച്ചവരെ പോലും താന്‍ എഴുതിയ സിനിമകള്‍ ഇപ്പോള്‍ അലോസരപ്പെടുത്തുന്നുണ്ടെന്ന് രഞ്ജി പണിക്കർ പറയുകയുണ്ടായി. ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്നും രഞ്ജി പണിക്കർ പറഞ്ഞു. ദ കിംഗിലെ ആ സംഭാഷണം താൻ എഴുതരുതായിരുന്നു.

കയ്യടിയെക്കുറിച്ച് മാത്രം ആലോചിച്ചു
കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നത് കൊണ്ടാണ് അന്ന് അങ്ങനെ എഴുതേണ്ടി വന്നത്. ആ ഡയലോഗിന് കിട്ടുന്ന കയ്യടികളെ കുറിച്ച് മാത്രമായിരുന്നു ആലോചിച്ചത്. ഒരു വിഭാഗത്തെയും അവഹേളിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്റെ സിനിമകളില്‍ അണ്ടന്‍, അടകോടന്‍, ചെമ്മന്‍, ചെരുപ്പുകുത്തി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് വളരെയധികം അധിക്ഷേപകരമാണെന്ന് ഈയിടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞതെന്നും രഞ്ജി പണിക്കർ പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റ്
റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications