രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് അബ്കാരി കേസുകൾ കൂടി: ഋഷിരാജ് സിംഗ്
പാലക്കാട്: രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത അബ്കാരി കേസുകളുടെ എണ്ണം 41793. ഈ കാലയളവിൽ 10162 എൻ.ഡി.പി.എസ് കേസുകളും 129938 കോട്പാ കേസുകളും കണ്ടെത്തുകയും ആകെ 47642 പേരെ ഇതുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കാലണ്ടർ വർഷത്തിൽ മാത്രം ജില്ലയിൽ 1729 അബ്കാരി കേസുകളും, 374 എൻ.ഡി.പി.എസ് കേസുകളും, 3946 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏക്സൈസ് വിഭാഗം പ്രവർത്തിക്കുന്ന നാല് സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇത്രയധികം ലഹരിവേട്ടകൾ നടക്കുന്നത്. അതിന് കാരണം എക്സൈസ് വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ്. 100 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കുന്നവർക്ക് ജാമ്യം അനുവദിക്കരുതെന്നും പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ട പിഴ തുകയിലും വലിയ വർദ്ധനവ് വരുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് എക്സൈസ് കമ്മിഷ്ണർ പറഞ്ഞു.
കേരളത്തിൽ സ്കൂൾ- കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായി ലഹരി വില്പന നടക്കുന്നത്. സംസ്ഥാനത്തേക്ക് ട്രെയിനിലും ദീർഘദുര ബസുകളിലും പാഴ്സലാക്കിയാണ് ലഹരി കടത്ത് നടക്കുന്നത്. കാരിയറുടെ ആവശ്യം ഇല്ലെന്നതും, പൊതുഗതാഗത സംവിധാനങ്ങളെ 15 മിനുട്ടിൽ കൂടുതൽ തടഞ്ഞ് നിറുത്തി പരിശോധിക്കുന്നതിന് പരിമിതികളുണ്ടെന്നതും ഇവർക്ക് ഗുണകരമാണ്. ജില്ലയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കള്ളിൽ കൃത്രിമം കള്ളുള്ളതായി സൂചനയുണ്ട്. ഇവ പരിശോധിച്ച് നടപടിയെടുക്കാനും കമ്മിഷ്ണർ നിർദ്ദേശം നൽകിയിട്ടുണ്ട്. തോപ്പിൽ നിന്നല്ലാതെ പോകുന്ന വഴിയാണ് ഇത്തരം മായം കലർത്തുന്നത്. കൂടാതെ കള്ള് 48 മണിക്കൂറിന് ശേഷവും അനധികൃതമായി സൂക്ഷിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയെടുക്കും.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്വാഡിന്റെ നേതൃത്വത്തിൽ മാർച്ച് 19ന് വാളയാറിൽവച്ച് നടത്തിയ പരിശോധനയിൽ 36 കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ ഉദ്യോഗസ്ഥരെ പുരസ്കാരം നൽകി അനുമോദിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എം.എസ്.വിജയൻ, എക്സൈസ് ഇൻസ്പെക്ടർമാരായ എം.സുരേഷ്, ശങ്കർ എന്നിവരുൾപ്പെട്ട 19 അംഗ സംഘമാണ് 36.5 കിലോ ഹാഷിഷും പ്രതിയെയും പിടികൂടിയത്.