Rj രാജേഷിന്‍റെ കൊലപാതകം: ക്വട്ടേഷന്‍ സംഘം ആസൂത്രണം നടത്തിയത് ഇങ്ങനെ
മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷ് കുമാറിന്‍റെ കൊലപാതകം ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷന്‍ ആണെന്ന് പോലീസ് ഉറപ്പിച്ചു. രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന സ്ത്രീയുടെ ഭര്‍ത്താവായ ഖത്തര്‍ വ്യവസായില്‍ നിന്ന് ലഭിച്ച ക്വട്ടേഷന്‍ അനുസരിച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന്‍റെ നിഗമനം.
സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം രാജേഷിനെ കൊത്തി നുറുക്കി കടന്ന് കളയുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച കാറ് കണ്ടെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ക്വട്ടേഷന് ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് സംഘം അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന. പോലീസ് ഇവര്‍ക്കായി ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ട്.

ആസൂത്രിതം തന്നെ
കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ കൊല നടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പോലീസ് വാഹനം കണ്ടെത്തിയത്. കൊലയാളികള്‍ ഈ വാഹനം വാടകയ്ക്ക് എടുത്തതാണ് എന്നാണ് കരുതുന്നത്. കായംകുളം സ്വദേശിനിയായ യുവതിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ വാടകയ്ക്ക് നല്‍കിയ വാഹനം കൊലയാളി സംഘത്തിന് നല്‍കിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നാല് പേരാണ് ഉള്ളതെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാം വാട്സാപ്പിലൂടെ
അതേസമയം കൊലയാളി സംഘം ക്വട്ടേഷന്‍ നല്‍കിയ ആളുമായി മുഴുവനായി ബന്ധപ്പെട്ടത് വാട്സ് ആപ്പിലൂടെയാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പും ശേഷവും സംഘം ക്വട്ടേഷന്‍ നല്‍കിയ ആളുകളുമായി ഫോണില്‍ സംസാരിക്കാതിരിക്കാന്‍ പ്രതികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ക്വട്ടേഷന്‍ ലഭിച്ചത് മുതല്‍ സംഘം രാജേഷിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃത്യം നടത്തിയ ദിവസം രാജേഷ് ഒറ്റയ്ക്കാകുമെന്ന നിഗമനത്തിലായിരുന്നു സംഘം എത്തിയത്. എന്നാല്‍ രാജേഷിന്‍റെ ഒപ്പം കുട്ടന്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നതിനാല്‍ രാജേഷിനെ വെട്ടി നുറുക്കി സംഘം കടന്നു കളയുകയായിരുന്നു.

അന്യസംസ്ഥാനങ്ങളിലേക്ക്
ക്വട്ടേഷന്‍ സംഘം അന്യസംസ്ഥാനങ്ങളിലേക്ക് കടന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കൊലനടത്തിയ സംഘത്തിലെ നാല് പേരും തന്നെ ഇതുവരെ അവരുടെ മൊബൈല്‍ ഫോണുകള്‍ ഓണാക്കിയിട്ടില്ല. ഇത് അവരെ കണ്ടെത്തുന്നതില്‍ പോലീസിന് തടസം സൃഷ്ടിക്കുന്നുണ്ട്. രാജേഷുമായി ബന്ധമുണ്ടെന്ന പറയുന്ന സ്ത്രീയുടെ ഖത്തര്‍ വ്യവസായിയായ ഭര്‍ത്താവ് ഇവരെ വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടത്തുന്നുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. അതിനിടെ രാജേഷിനോട് ഭര്‍ത്താവിന് വൈരാഗ്യം ഉണ്ടെന്നും രാജേഷിനെ അപായപ്പെടുത്താന്‍ ഭര്‍ത്താവ് പദ്ധതിയിട്ടിരുന്നെന്നും ഈ സ്ത്രീ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

നാട്ടിലെത്തിച്ചില്ല
രാജേഷിന് ബന്ധം ഉണ്ടെന്ന് പറയുന്ന ദോഹയിലുള്ള സ്ത്രീയുമായി ഫോണില്‍ സംസാരിക്കവെയാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. രാജേഷിന് വെട്ടേറ്റ കാര്യം സ്ത്രീ തന്നെയാണ് ബന്ധുക്കളേയും വേണ്ടപ്പെട്ടവരേയും അറിയിച്ചത്. ആലപ്പുഴ സ്വദേശിയും നൃത്താധ്യാപികയുമായ ഈ സ്ത്രീയെ പക്ഷേ ഫോണിലൂടെ ബന്ധപ്പെടാന്‍ മാത്രമേ പോലീസിന് കഴിഞ്ഞിട്ടുള്ളൂ. ഭര്‍ത്താവിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സ്ത്രീയടക്കം പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നില്ലെന്ന ചോദ്യം പോലീസിന് നേരെ ഉയരുന്നുണ്ട്. സ്ത്രീക്കും ഭര്‍ത്താവിനും ഗള്‍ഫില്‍ ചെക്ക് കേസുള്ളതിനാലാണ് നാട്ടിലേക്ക് വരാന്‍ സാധിക്കാത്തതെന്നാണ് പോലീസ് പറയുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്‍റപോളിന്‍റെ സഹായം പോലീസ് തേടിയിട്ടുണ്ട്.












Click it and Unblock the Notifications