റേഡിയോ ജോക്കി വധം: പ്രധാന പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
തിരുവനന്തപുരം: റോഡിയോ ജോക്കി രാജേഷിന്റെ(34) കൊലപാതകകേസിൽ അറസ്റ്റിലായ പ്രതികളെ കൊലനടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന രാജേഷിന്റെ സുഹൃത്ത് കുട്ടൻ തിരിച്ചറിഞ്ഞു.ഓച്ചിറ മേമന പനച്ചമൂട്ടിൽ വീട്ടിൽ മുഹമ്മദ് സാലിബ് ( 26), കായംകുളം പുള്ളിക്കണക്ക് ദേശത്ത് കളത്തിൽ വീട്ടിൽ അപ്പുണ്ണി(32), കരുനാഗപ്പള്ളി പുത്തൻ തെരുവ് കൊച്ചയ്യത്ത് തെക്കതിൽ കെ. തൻസീർ ( 24) എന്നിവരെയാണ് കുട്ടൻ തിരിച്ചറിഞ്ഞത്.
ഇതോടെ പ്രതികളെ തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്.പിടികൂടിയതുമുതൽ മുന്നുപേരെയും മുഖം മൂടിക്കെട്ടിയാണ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയത്. തിരിച്ചറിയൽ പരേഡിലൂടെ പ്രതികൾ ഇവരാണെന്ന് സ്ഥിതീകരിച്ചാൽമാത്രമേ മുഖം പ്രദർശിപ്പിക്കാവൂ എന്ന വ്യവസ്ഥയുള്ളതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പോലിസ് പറഞ്ഞു.
കസ്റ്റഡിയിൽ കിട്ടിയ ഇവരെ ബുധനാഴ്ച രാവിലെ 10.30ന് തെളിവെടുപ്പിനായി സംഭവ സ്ഥലമായ മടവൂരിലും തുടന്ന് മറ്റിടങ്ങളിലും കൊണ്ടുപോകും.ഒന്നാം പ്രതിയായ സത്താറിനെ ഖത്തറിൽ നിന്നും നാട്ടിലെത്തിക്കാനുള്ളശ്രമം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 27 ന് പുലർച്ചെ 1.30നാണ് മടവൂരിലെ രാജേഷിന്റെ സ്റ്റുഡിയോയ്ക്കു മുന്നിൽ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.