ആർജെ രാജേഷ് കൊലക്കേസിൽ മുഖ്യപ്രതി അലിഭായ് പിടിയിൽ.. വലയിലായത് തലസ്ഥാനത്ത് വിമാനമിറങ്ങിയ ഉടൻ
Recommended Video
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. രാജേഷിനെ കൊലപ്പെടുത്തിയ കൊട്ടേഷന്‍ സംഘത്തിന്റെ നേതാവ് അലിഭായ് എന്ന സാലിഹ് ബിന്‍ ജലാലിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായ് പോലീസിന്റെ വലയിലായത്.
അലിഭായ് കേരളത്തിലെത്തി പോലീസില്‍ കീഴടങ്ങിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അലിഭായിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അലിഭായ് കുടുങ്ങി
രാജേഷ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനാവാത്തതിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന പോലീസിന് വലിയ ആശ്വാസമാണ് അലിഭായി എന്ന സാലിഹിനെ പിടികൂടാന്‍ സാധിച്ചത്. രാജേഷിനെ മടവൂരിലെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ദില്ലി വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഖത്തറിലേക്കുമാണ് അലിഭായ് രക്ഷപ്പെട്ടതെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമങ്ങളാരംഭിച്ചിരുന്നു. രാജേഷ് കൊലക്കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം നാല് പേരെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇനി അപ്പുണ്ണിയും കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്കിയവരുമാണ് പിടിയിലാകാനുള്ളത്.
വിമാനം ഇറങ്ങിയ ഉടൻ പൊക്കി
അലിഭായിക്കും അപ്പുണ്ണിക്കുമൊപ്പം കൊട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഷന്‍സീറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേരളത്തിലെത്തി കീഴടങ്ങാന്‍ തയ്യാറാണെന്ന് അലിഭായ് പോലീസിനെ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ സാലിഹ് ടിക്കറ്റെടുത്ത വിവരം ഉള്‍പ്പെടെ പോലീസിന് ലഭിച്ചിരുന്നു. അത് മാത്രമല്ല അലിഭായിയുടെ വിസ റദ്ദാക്കാനും പോലീസ് ശ്രമങ്ങള്‍ നടത്തിയതോടെയാണ് നാട്ടിലെത്താനുള്ള തീരുമാനം. അലിഭായിയുടെ ഖത്തറിലെ സ്പോണ്സറുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിയായ ഇയാളെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയുമുണ്ടായി. ഇതോടെ ഖത്തറില്‍ തുടരാന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് അലിഭായ് നാട്ടിലേക്ക് മടങ്ങിയത്.
പുതിയ പേരിൽ നാട്ടിലേക്ക്
മറ്റൊരു പേരിലാണ് സാലിഹ് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തിയത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉടനെ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് പൊക്കി. രാജേഷ് കൊലപാതകത്തിന് മുന്നിലും പിന്നിലുമായി അണി നിരന്ന മുഴുവന്‍ പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഖത്തറിലെ പ്രവാസി വ്യവസായ അബ്ദുള്‍ സത്താറാണ് കൊട്ടേഷന്‍ നല്‍കിയതെന്ന് പോലീസിന് ഉറപ്പായി. സത്താറിന്റെ മുന്‍ഭാര്യയായ നര്‍ത്തകിയും രാജേഷും തമ്മിലുള്ള അടുപ്പമാണ് കൊട്ടേഷന്‍ കാരണമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷ് കാരണം ഭാര്യ വിവാഹ മോചനം നേടിയതും ബിസ്സിനസ്സ് തകർന്നതുമെല്ലാമാണ് കൊട്ടേഷൻ നൽകാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്.
ഇനി വേണ്ടത് അപ്പുണ്ണിയെ
ഖത്തറിലേക്ക് കടന്ന അലിഭായിയെ പിടികൂടാന്‍ സാധിച്ചുവെങ്കിലും നാട്ടില്‍ തന്നെയുള്ള അപ്പുണ്ണിയെ പോലീസിന് ഇതുവരെ തൊടാനായിട്ടില്ല. കൊല നടത്തിയ ശേഷം അപ്പുണ്ണി സംസ്ഥാനം വിട്ടുവെന്നാണ് പോലീസ് കരുതുന്നത്. അപ്പുണ്ണി ഒരിടത്ത് മാത്രമായി ഒളിവില്‍ കഴിയാതെ തുടര്‍ച്ചയായി സഞ്ചരിച്ച് ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. രാജേഷ് കൊലക്കേസിലെ സൂത്രധാരന്മാരില് ഒരാളായ സ്വാതി സന്തോഷ്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യാസിന്, കൊല്ലം സ്വദേശി നന്ദു, കരുനാഗപ്പളളി സ്വദേശി ഷന്‍സീര്‍ എന്നിവരാണ് ഇതുവരെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇനി പിടിയിലാകാനുള്ള അപ്പുണ്ണിക്ക് വേണ്ടി അന്വേഷണ സംഘം വ്യാപകമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കൊട്ടേഷൻ സംഘത്തിലെ ഒരാൾ നർത്തകിക്ക് വേണ്ടപ്പെട്ടയാൾ! രാജേഷ് കൊലക്കേസിൽ പോലീസ് നക്ഷത്രമെണ്ണുന്നു
ഇൻസ്പെക്ടർ ബൽറാമിന് ശേഷം മലയാളി മനസ്സ് കീഴടക്കിയ വീരനായകൻ! പൊളിച്ചടുക്കി ജയശങ്കർ