കൊട്ടേഷൻ സംഘത്തിലെ ഒരാൾ നർത്തകിക്ക് വേണ്ടപ്പെട്ടയാൾ! രാജേഷ് കൊലക്കേസിൽ പോലീസ് നക്ഷത്രമെണ്ണുന്നു
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായ രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ത്രിശങ്കുവിലാണെന്ന് പറയാം. അന്വേഷണത്തിലെ പല വഴിത്തിരിവുകളും പോലീസിന് അക്ഷരാര്‍ത്ഥത്തില്‍ കുഴപ്പിച്ചിട്ടുണ്ട്. കൊല നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞുവെങ്കിലും ആരാണ് കൊട്ടേഷന്‍ നല്‍കിയതെന്ന ചോദ്യത്തിന് പോലീസിന് ഇനിയും കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതിനിടെ രാജേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അലിഭായ് നേതൃത്വം നല്‍കിയ കൊട്ടേഷന്‍ സംഘത്തിന് സഹായം നല്‍കിയ നാല് പേരെയാണ് ഇടുക്കിയില്‍ പോലീസ് പിടികൂടിയത്.
നാല് പേരെ പിടികൂടി
ഇടുക്കി മാങ്കുളം ആനക്കുളത്ത് വെച്ചാണ് രാജേഷ് കൊലക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടിയത്. തന്‍സീല്‍, സന്ദീപ്, അബി, ഹരി എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശികളായ സന്ദീപും തന്‍സീലും പെരുമ്പന്‍കുത്തിലെ സ്‌കൈവാലി ഹോട്ടല്‍ ജീവനക്കാരാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ കൊല്ലത്ത് നിന്നും മൂന്നാര്‍ വഴി മാങ്കുളം ആനക്കുളത്ത് എത്തിയതെന്നാണ് പോലീസ് പറയുന്നത്.
നാടകീയമായ വലയിലാക്കൽ
വളരെ നാടകീയമായിട്ടാണ് ആനക്കുളത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ നാലംഗ സംഘത്തെ പോലീസ് വലയിലാക്കിയത്. മൂന്നാറിലെ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങിയ ശേഷം പിറ്റേ ദിവസം സംഘം സ്‌കൈവാലി റിസോര്‍ട്ടില്‍ മുറിയെടുത്തു. ആനക്കുളം ചുറ്റിക്കാണാന്‍ പോയ ഇവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കവേ പോലീസ് വളഞ്ഞ് കൈകളില്‍ വിലങ്ങ് അണിയിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കൂടി. മഫ്ടി വേഷത്തിലായിരുന്ന പോലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. കൊലക്കേസിലെ പ്രതികളാണ് ഇവരെന്ന് കൂടി പോലീസ് പറഞ്ഞതോടെ ആളുകള്‍ അന്തംവിട്ടു.
പ്രതികൾക്ക് സഹായം നൽകി
പിടികൂടിയ നാല് പ്രതികളുമായി പോലീസ് ഉടനെ തന്നെ ഇടുക്കി വിട്ടു. അലിഭായ് എന്ന സാലിഹിനും അപ്പുണ്ണിക്കും മറ്റ് കൊലയാളികള്‍ക്കും വേണ്ട സഹായം മുഴുവന്‍ നല്‍കിയത് അബിയും ഹരിയും ആയിരുന്നുവെന്ന് പോലീസ് പറയുന്നു. തന്‍സീല്‍ ആകട്ടെ അലിഭായിയുടെ ഉറ്റസുഹൃത്താണ്. ഇയാള്‍ റിസോര്‍ട്ട് മാനേജര്‍ കൂടിയാണ്. കൊല നടത്തിയ ശേഷം അലിഭായ് മൂന്ന് ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. കൊല നടന്ന ദിവസത്തിന് അഞ്ച് ദിവസം മുന്‍പ് അലിഭായി കേരളത്തിലെത്തി. ഈ ദിവസങ്ങളില്‍ തന്‍സീല്‍ മാനേജരായ റിസോര്‍ട്ടിലാണ് അലിഭായിയും അപ്പുണ്ണിയും താമസിച്ചിരുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.
അന്വേഷണം നർത്തകിയിലേക്ക്
അതിനിടെ രാജേഷ് കൊലക്കേസ് ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന ഖത്തറിലെ പ്രവാസി വ്യവസായി അബ്ദുള്‍ സത്താറിനേയും മുന്‍ഭാര്യയേയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. അന്വേഷണ സംഘം ഖത്തറിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്. യുവതിയുടെ ഭര്‍ത്താവില്‍ നിന്നും കേസന്വേഷണം നര്‍ത്തകിയിലേക്ക് പോലീസ് കേന്ദ്രീകരിക്കുന്നതായും സൂചനയുണ്ട്. കൊട്ടേഷന്‍ സംഘത്തിലെ ഒരാളുമായി യുവതിക്ക് ബന്ധമുണ്ട് എന്ന വിവരമാണ് പോലീസിന്റെ സംശയമുന ഇവരിലേക്ക് നീക്കുന്നത്. കൊലയ്ക്ക് പിന്നില്‍ സത്താറല്ലെന്നും സത്താറിനോട് പകയുള്ള മൂന്നാമതൊരാളുണ്ടെന്നും യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും പോലീസിനെ കുഴപ്പത്തിലാക്കുന്നുണ്ട്.
രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?
ആർജെ രാജേഷ് കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി നർത്തകിയുടെ ഭർത്താവ്! സാലിഹിനെ അറിയാം