റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിൽ യുവതി പിടിയിൽ! കൊലയാളികളെ സഹായിച്ചു
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും അവതാരകനും ഗായകനുമായ രാജേഷ് കുമാറിന്റെ കൊലപാതകത്തില്‍ ഒരു അറസ്റ്റ് കൂടി. വര്‍ക്കല കിഴക്കേപ്പുറം സ്വദേശിനിയായ ഷിജിന ഷിഹാബ് ആണ് അറസ്റ്റിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് പുലര്‍ച്ചെ മടവൂരില്‍ വെച്ചാണ് രാജേഷിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തലവനായ അലിഭായ് എന്നറിയപ്പെടുന്ന മുഹമ്മദ് സാലിഹ് അടക്കമുള്ളവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
യുവതി പിടിയിൽ
ഖത്തറില്‍ താമസക്കാരനായ മലയാളി വ്യവസായി അബ്ദുള്‍ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്‍കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിനുള്ള കാരണമെന്നും പോലീസ് പറയുന്നു. ഏറ്റവും ഒടുവിലായി കേസില്‍ അറസ്റ്റിലായിരിക്കുന്നത് അബ്ദുള്‍ സത്താറിന്റെ സുഹൃത്തായ ഷിജിന ഷിഹാബ് ആണ്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് ഇവര്‍.
പ്രതികളെ സഹായിച്ചു
രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് പണം നല്കി സഹായിച്ചുവെന്ന കുറ്റത്തിനാണ് ഷിജിനയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അലിഭായിക്കും അപ്പുണ്ണിക്കും വേണ്ടി ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിരുന്നത് ഷിജിനയായിരുന്നു. എസ്ബിഐ കൊച്ചിന് ഷിപ് യാര്‍ഡ് ശാഖയിലെ ഷിജിനയുടെ അക്കൗണ്ടിലൂടെയാണ് അപ്പുണ്ണിക്കും അലിഭായിക്കും വേണ്ട പണം എത്തിച്ച് നല്‍കിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സത്താറിന്റെ സുഹൃത്ത്
ഖത്തറില്‍ വെച്ചാണ് ഷിജിന അബ്ദുള്‍ സത്താറുമായി പരിചയത്തിലാകുന്നത്. ആറ് മാസത്തോളം ഷിജിന ഖത്തറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പും ശേഷവും അബ്ദുള്‍ സത്താറുമായി ഷിജിന നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പിലൂടെ ആയിരുന്നു ഇരുവരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നും പോലീസ് പറയുന്നു.
സത്താർ ഖത്തറിൽ തന്നെ
രാജേഷിനെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്കിയ അബ്ദുള്‍ സത്താറിനെ ഇതുവരെ കേരളത്തില്‍ എത്തിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. സത്താറിന് ഖത്തറില്‍ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ യാത്രാവിലക്കുണ്ട്. നാലരക്കോടിയുടെ സാമ്പത്തിക ബാധ്യതയാണ് സത്താറിനുള്ളതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കൊലക്കേസില്‍ അറസ്റ്റ് ചെയ്ത് സത്താറിനെ കേരളത്തില്‍ എത്തിക്കുന്നതിന് നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികൾക്ക് ജാമ്യം
ഇന്ത്യന്‍ എംബസ്സി വഴി സത്താറിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. ഇന്റര്‍പോളിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഭായിയേയും അപ്പുണ്ണിയേയും കൂടാതെ അപ്പുണ്ണിയുടെ സഹോദരീ ഭര്‍ത്താവ്, സഹോദരി, കാമുകി, എന്നിവരും രാജേഷ് കൊലക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും നല്‍കിയത് ഇവരാണ്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ക്രൂരമായ കൊലപാതകം
മടവൂരിലെ സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കൊട്ടേഷന്‍ സംഘത്തെ ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് പിടികൂടാന്‍ സാധിച്ചത്. കൊല നടത്തിയ ശേഷം കാഠ്മണ്ഡു വഴി അലിഭായ് ഖത്തറിലേക്ക് കടന്നിരുന്നു. പിന്നീട് വിസ റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നതോടെ ഇയാള്‍ നാട്ടിലേക്ക് തിരിച്ച് വരികയും പോലീസ് പിടിയിലാവുകയുമായിരുന്നു. അപ്പുണ്ണി അടക്കമുള്ളവരെയും ഒളിത്താവളങ്ങളില്‍ നിന്ന് പോലീസ് പിടികൂടി.